തുഞ്ചൻ‌ സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം 
Kerala

മലയാളം സര്‍വകലാശാലയിലെ ദലിത് ഗവേഷകയുടെ പരാതിയില്‍ സമരം ശക്തമാകുന്നു; സിജെപിയും പ്രക്ഷോഭത്തില്‍

അനഘയുടെ പരാതിയില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മലപ്പുറം: മലയാളം സര്‍വകലാശാലയിലെ ദലിത് ഗവേഷക അനഘ ശശി ഉന്നയിച്ച ജാതിവിവേചനം, അക്കാദമിക് പീഡനം, മാനസിക പീഡനം തുടങ്ങിയ ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള സമരം ശക്തമാകുന്നു. കൂടുതല്‍ വിദ്യാര്‍ഥി, ദലിത് സംഘടനകള്‍ സമരത്തില്‍ അണിനിരക്കുന്നതിനൊപ്പം കോക്രോച്ച് ജനതാ പാര്‍ട്ടിയും (സി.ജെ.പി) പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.

അനഘയുടെ പരാതിയില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകരായ ഡോ. അരുണ്‍ ബാബു, ഡോ. ജെയ്‌നി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് അനഘ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അനഘയുടെ ആരോപണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സര്‍വകലാശാലാ ഗേറ്റിന് സമീപം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഏതാനും വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 2024ല്‍ ഗവേഷണത്തിന് ചേര്‍ന്നതിന് പിന്നാലെ ലാബ് വൃത്തിയാക്കല്‍, ഉപകരണങ്ങളും സാമഗ്രികളും ക്രമീകരിക്കല്‍, ക്ലാസ് മുറികള്‍ വൃത്തിയാക്കല്‍ തുടങ്ങിയ അക്കാദമിക് ചുമതലകളുമായി ബന്ധമില്ലാത്ത ജോലികള്‍ ഏല്‍പ്പിച്ചെന്നാണ് അനഘയുടെ ആരോപണം. ജാതിയുടെ പേരില്‍ അധിക്ഷേപിച്ചെന്നും ഗവേഷണ ഫെലോഷിപ്പ് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, ജാതിയുടെ പേരിലാണ് ലഭിച്ചതെന്ന് പറഞ്ഞെന്നും അവര്‍ ആരോപിക്കുന്നു. രണ്ട് വര്‍ഷത്തോളം ഡോക്ടറല്‍ കമ്മിറ്റി ചേരാതിരുന്നതായും പരാതിപ്പെട്ടതിന് പിന്നാലെ മാനസികമായി അസ്ഥിരയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും അനഘ പറയുന്നു.

സര്‍വകലാശാലയുടെ എസ്.സി/എസ്.ടി സെല്‍ നേരത്തെ നടത്തിയ അന്വേഷണത്തില്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തിയതായി സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തനിക്ക് നല്‍കിയിട്ടില്ലെന്ന് അനഘ പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ സര്‍വകലാശാല പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, എംഎല്‍എമാരായ പി.കെ. നവാസ്, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ പങ്കെടുത്ത ഞായറാഴ്ചത്തെ ചര്‍ച്ചയിലും സമരം അവസാനിപ്പിക്കാന്‍ ധാരണയായില്ല. എ.ഐ.എസ്.എ, എ.ഡി.എഫ്, കെ.എസ്.യു, എം.എസ്.എഫ്, എസ്.ഐ.ഒ, കേരള ദലിത് ഫെഡറേഷന്‍, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകള്‍ അനഘയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

Protests Intensify Over Dalit Researcher's Complaint at Malayalam University as CJP Joins Agitation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

ഇനി കേരളയല്ല, കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ഇത്തവണ അച്ഛനൊപ്പമല്ല, വീണ്ടുമൊരു അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍

ഖത്തറില്‍നിന്ന് യുപിഐ വഴി പണം അയക്കാം