വയനാട്; പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ കർഷകന്റെ ആത്മഹത്യയിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം കസ്റ്റഡിയിൽ. പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് പുലർച്ചെ ഒന്നരയോടെയാണ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബാങ്കിന്റെ മുൻ സെക്രട്ടറി രമാദേവിയേയും കസ്റ്റഡിയിലെടുത്തു.
ഇന്നലെയാണ് വായ്പ തട്ടിപ്പു കേസിലെ പരാതിക്കാരനായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ ആത്മഹത്യ ചെയ്യുന്നത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എബ്രഹാമിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മരിച്ച രാജേന്ദ്രന്റെ മൃതദേഹവുമായി എബ്രഹാമിന്റെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടക്കാനിരിക്കെയാണ് പൊലീസ് നടപടി.
2016ലെ ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു കെകെ എബ്രഹാം. ഭരണത്തിലിരുന്ന സമയത്ത് കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി ഉയർന്നത്. ചെറിയ തുക വായ്പ എടുക്കാൻ ബാങ്കിൽ എത്തിയ കർഷകർ ഉൾപ്പടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. ചെറിയ തുകയ്ക്ക് എത്തുന്നവരുടെ പേരിൽ വലിയ തുക എഴുതിയെടുത്താണ് തട്ടിപ്പ്. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് എത്തിത്തുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം പുറത്തറിയുന്നത്. 30ൽ അധികം പരാതികളാണ് ലഭിച്ചത്.
ഭൂമി പണയപ്പെടുത്തി രാജേന്ദ്രന്‍ 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 70000 രൂപ മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തിരുന്നത്. എബ്രഹാമിനെതിരെ പുൽപള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി.എസ് കുര്യൻ രംഗത്തെത്തിയിരുന്നു. രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്നാണ് കുര്യൻ പറഞ്ഞത്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തട്ടിപ്പ് തെളിഞ്ഞു. കെകെ എബ്രഹാം ഉൾപ്പടെയുള്ളവരിൽ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ കേസ് ഇപ്പോൾ കോടതിയിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഔദ്യോഗിക വാഹനം സ്വാകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; പഞ്ചായത്ത് സെക്രട്ടറിക്ക് 13,288 രൂപ പിഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates