കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുൻപ് ആലുവയിലെ ഹോട്ടലിൽ ഒത്തുകൂടി ചർച്ച നടത്തിയിരുന്നതായി കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ. ആലുവയിലെ ഹോട്ടലിൽ നടന്ന ചർച്ചയിൽ ‘സിദ്ദിഖ്’ എന്നു പേരുള്ള ഒരാൾ പങ്കെടുത്തതായി മകൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ശോഭന പറഞ്ഞു.
കോടതി വരാന്തയിൽ വെച്ച് പൾസർ സുനി (സുനിൽകുമാർ) അമ്മയ്ക്ക് കൈമാറിയ കത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി. സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് സത്യമാണെന്നും പൾസർ സുനിയുടെ അമ്മ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്തു പറയാൻ തയ്യാറാവുന്നില്ലെന്ന് ജയിലിൽ വെച്ച് കണ്ടപ്പോൾ പൾസർ സുനി പറഞ്ഞതായും ശോഭന വ്യക്തമാക്കി. കേസിൽ പൾസർ സുനിയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
എഫ്ഐആറിൽ പറയുന്നത്:
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ആലുവയിലെ വീട്ടിൽ 2017 നവംബർ 15 ന് ഗൂഢാലോചന നടന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ എഫ്ഐആറിൽ പറയുന്നു. കമ്മീഷണർ എ വി ജോർജിന്റെ വീഡിയോ യൂട്യൂബിൽ കണ്ടശേഷം, ദിലീപ് കൈചൂണ്ടി ''നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണ്. സോജൻ, സുദർശൻ, സന്ധ്യ, ബൈജു പൗലോസ് പിന്നെ നീ. പിന്നെ എന്റെ ദേഹത്തു കൈവെച്ച സുദർശന്റെ കൈ വെട്ടണം'' എന്നു പറഞ്ഞു.
'ബൈജു പൗലോസിനെ നാളെ പോകുമ്പോൾ ഏതെങ്കിലും ട്രക്കോ ലോറിയോ വന്നു സൈഡിലിടിച്ചാൽ, ഒന്നരക്കോടി നോക്കേണ്ടി വരും അല്ലേ..' എന്നും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഭീഷണി മുഴക്കിയെന്നും ബാലചന്ദ്രകുമാർ കേട്ടതായി എഫ്ഐആറിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates