തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ നടിയുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. വാഹന നമ്പര്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചത്.
പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി നല്‍കിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. രാഹുല്‍ ഇപ്പോള്‍ എവിടെയാണെന്നതില്‍ അവ്യക്തത തുടരുകയാണ്. യാത്രയ്ക്കിടെ രാഹുല്‍ കാര്‍ മാറ്റിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കൂട്ടുപ്രതി ജോബി ജോസഫും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തുക്കളെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളികള്‍ അടക്കം നിരീക്ഷണത്തിലാണ്.
സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു ?
കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവികള്‍ പരിശോധിച്ച സംഘം, സ്ഥലത്തുണ്ടായിരുന്ന രാഹുലിന്റെ പി എ, ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. രാഹുലിന്‍റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates