കാസര്‍കോട്: ലൈംഗിക ആരോപണ വിഷയത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അടിയുറച്ചു നില്‍ക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. ഒരു ശതമാനം പോലും ഇരയ്‌ക്കെതിരെ ശബ്ദിക്കാന്‍ നമുക്ക് അവകാശമില്ല. അതു പാടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വടി കൊടുത്ത് അടി വാങ്ങിച്ചതാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിച്ചു മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടിയിരുന്നത്. കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും. ഇപ്പോള്‍ ഇര മുഖ്യമന്ത്രിയുടെ അടുത്ത പരാതിയുമായി പോയതെന്തുകൊണ്ടാണ്?. 'എനിക്കെതിരെ പരാതിയില്ല, പരാതി വരട്ടെ, നോക്കാം, കാണാം' എന്നൊക്കെ നിരന്തരമായി മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചു. പരാതി വന്നാല്‍ നേരിടേണ്ടതിനു പകരം അയാള്‍ ചെയ്തതാണിത്.
കോണ്‍ഗ്രസിലെ ഒരു നേതാവും അനുകൂലിച്ചിട്ടില്ല. അനുകൂലിക്കുകയുമില്ല. ആരെങ്കിലും അനുകൂലിച്ചാല്‍ അവരെ കോണ്‍ഗ്രസ് ആയി കാണാനാകില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു കോണ്‍ഗ്രസ് നേതാവും ഈ വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു സമൂഹമാധ്യമത്തിലൂടെയോ മറ്റോ രംഗത്തു വന്നിട്ടില്ല. ആരാണ് രാഹുലിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഉണ്ണിത്താന്‍ ചോദിച്ചു.
അനുകൂലിച്ച ബാലകൃഷ്ണന്‍ പെരിയ കെപിസിസി സെക്രട്ടറിയാണെന്ന് ആരാണ് പറഞ്ഞത്?. അയാളെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതാണ്. ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിട്ടേയുള്ളൂ. അല്ലാതെ കോണ്‍ഗ്രസില്‍ ഒരു ചുമതലയും ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വാളെടുക്കുന്നവരെല്ലാം വെളിച്ചാടാണ് എന്നാണോ മാധ്യമങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്. ബാലകൃഷ്ണന്‍ കെപിസിസി അംഗമല്ല. കെപിസിസി സെക്രട്ടറിയുമല്ല. അയാള്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗം മാത്രമാണ്. അയാള്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ അഭിപ്രായമാണെന്ന് ആരും കരുതേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചര്‍ത്തു.
ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സിപിഎം നേതാക്കളായ രണ്ടുപേരാണ് ജയിലില്‍ കിടക്കുന്നത്. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ വാസുവാണ് ഒരാള്‍. പി കെ ഗുരുദാസന്‍ മന്ത്രിയായിരിക്കുമ്പോള്‍ വാസു പ്രൈവറ്റ് സെക്രട്ടറിയാണ്. പിന്നീട് വാസുവിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കി, ദേവസ്വം കമ്മീഷണറാക്കി. അതിനുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആളാണ് വാസുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
മറ്റൊരാള്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ പത്മകുമാറാണ്. കുറ്റാരോപണം നടത്തിയാല്‍ രാജി വെക്കേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്. കുറ്റാരോപണം എന്നു പറഞ്ഞ് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്ത എം വി ഗോവിന്ദന് ഇതില്‍ അഭിപ്രായം പറയാന്‍ യാതൊരു അവകാശവും ഇല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates