കാസർകോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർകോട് എംപ.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പദ്ധതി ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഇത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാണെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) കൈക്കൊണ്ട പല തീരുമാനങ്ങളും കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഉണ്ണിത്താൻ ആരോപിച്ചു. മുൻപ് അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ സിപിഎമ്മിലോ, ഇടതുമുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് കേന്ദ്രവുമായി പിഎം ശ്രീ കരാറിൽ ഒപ്പുവെച്ചതെന്നും സിപിഐയുടെ എതിർപ്പിനെത്തുടർന്നാണ് അന്ന് ആ കരാർ താൽക്കാലികമായി മാറ്റിവെച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാർ ഈ വിഷയം പഠിക്കാൻ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും സമിതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള വിവാദത്തിലും ഉണ്ണിത്താൻ പ്രതികരിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന്റെ തുടർച്ചയാണിത്. മദ്യനയവുമയി ബന്ധപ്പെട്ട ഏത് തീരുമാനവും യുഡിഎഫ് ഘടകകക്ഷികളുമായി ആലോചിച്ച ശേഷമേ കോൺഗ്രസ് കൈക്കൊള്ളൂ എന്നും, മുന്നണി തീരുമാനിച്ചാൽ ഈ നിർദ്ദേശം പിൻവലിക്കാൻ മുഖ്യമന്ത്രി വിഡി സതീശൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates