കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപാക്ഷയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. ഹര്‍ജിയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി. പ്രതിഭാഗവും വാദിഭാഗവും തമ്മില്‍ കടുത്ത വാദ പ്രതിവാദങ്ങള്‍ക്കാണ് ഇന്നും കോടതി വേദിയായത്. പരാതിക്കാരിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും പരസ്പര സമ്മതത്തോടെ ഉണ്ടായിട്ടുള്ള ശാരീരിക ബന്ധത്തില്‍ ബലാത്സംഗം ആരോപിക്കാന്‍ കഴിയില്ല എന്നുമായിരുന്നു വേടന്റെ അഭിഭാഷകര്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. പരാതിക്കാരിയുമായുള്ള ബന്ധം തള്ളിപ്പറയാതെയാണ് വേടന്റെ വാദമുഖങ്ങള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതി ഉയര്‍ത്തിയത് എന്നും വേടന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇക്കലമത്രയും എന്നായിരുന്നു ഇതിന് പരാതിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. ഇതിനോട് പ്രതികരിച്ച കോടതി, ഇക്കാലയളവില്‍ ഡോക്ടര്‍ കൂടിയായ പരാതിക്കാരി ജോലി ചെയ്തിരുന്നോ എന്ന ചോദ്യം ഉയര്‍ത്തി. പരാതിക്കാരിയുടെ മൊഴിയില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ ആണോ ബലാത്സംഗം എന്ന ആരോപണം ഉയരുന്നത് എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയതിന് പിന്നാലെ വേടന് എതിരെ പുതിയ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ഥിയായ യുവതി മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് രണ്ട് പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയത്. ഇതിലൊന്നിലാണ് ഇപ്പോഴത്തെ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, മോശം പദപ്രയോഗം, അശ്ലീല ചേഷ്ടകള്‍ കാണിക്കല്‍ എന്നിവയാണ് പുതിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 2020ല്‍ ആണ് സംഭവം. കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുന്ന വിധത്തില്‍ പെരുമാറി എന്നുമാണ് ആക്ഷേപം. ഇക്കഴിഞ്ഞ 21 നാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates