തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകൾ നടത്താൻ കഴിയില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
അതേസമയം ഇതിനെതിരെ മൃഗ സ്നേഹികളുടെ സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തടസ ഹർജിയുമായാണ് സംഘടനകൾ രംഗത്തെത്തിയത്.
ദിവസങ്ങൾക്കു മുൻപ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗ രേഖയിൽ ഇളവു തേടി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. പിന്നാലെ കേരളത്തിൽ വിവിധയിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും പ്രതീകാത്മക പൂരങ്ങളും അരങ്ങേറിയിരുന്നു.
ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് ഹൈക്കോടതി വ്യവസ്ഥ. ആനകൾ പരസ്പരം തൊട്ടുരുമ്മി നിൽക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ആന പ്രേമികൾ ചങ്ങലയിൽ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു.
15 ആനകളെ തന്നെ എഴുന്നളളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമെന്നും കോടതി ചോദിച്ചിരുന്നു. 15 ആനകളുടെ മാജിക് എന്താണ്? ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാർഗരേഖ പ്രകാരം 23 മീറ്ററിനുള്ളിൽ നിർത്താവുന്ന ആനകളെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates