കൊല്ലപ്പെട്ട സഞ്ജിത്ത്, ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍/ ഫയല്‍ 
Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് കെ സുരേന്ദ്രന്‍; ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

പാലക്കാട് ജില്ലയോട് ചേര്‍ന്നുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വധിച്ച കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു.

കേസില്‍ ഇടപെടണമെന്നും, അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടതായി കെ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

പിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍

കേസ് അന്വേഷണം എന്‍ഐഎക്ക് കൈമാറണം. കാരണം ഇതിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദ സംഘടനകളാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് മലമ്പുഴ മമ്പറത്ത് ഇന്നലെ രാവിലെയാണ് ഭാര്യയുടെ കണ്‍മുന്നിലിട്ട് സഞ്ജിത്തിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.

വെളുത്ത കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി സഞ്ജിത്തിനെ വലിച്ചിറക്കി വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘത്തില്‍ നാലുപേരുണ്ടെന്നാണ് സൂചന. 15 വെട്ടുകളേറ്റ സഞ്ജിത്തിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പ്രതികൾ തൃശൂർ ഭാ​ഗത്തേക്ക് കടന്നു?

പാലക്കാട് ജില്ലയോട് ചേര്‍ന്നുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുന്ദംകുളം, ചാവക്കാട്, പൊന്നാനി, ചെറായി തുടങ്ങിയ മേഖലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വെള്ള മാരുതി 800 കാറില്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.

തിരിച്ചറിയാന്‍ കഴിയുമെന്ന് അര്‍ഷിക

കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക പറഞ്ഞു. മുഖംമൂടിയോ മാസ്‌കോ ധരിക്കാതെയാണ് അക്രമികള്‍ എത്തിയത്. റോഡിലൂടെ ആളുകള്‍ പോകുന്നതിനിടയ്ക്കാണ് കൃത്യം നടത്തിയതെന്നും അർഷിക പറഞ്ഞു.  കഴിഞ്ഞ വര്‍ഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT