പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കര്‍ണാടകയിലെത്തിച്ചും വേര്‍തിരിച്ചിരുന്നതായി അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് ( ഇഡി) കണ്ടെത്തല്‍. ചെന്നൈയിലെും ബംഗലൂരുവിലെയും സ്വകാര്യകേന്ദ്രങ്ങളില്‍ വെച്ച് രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിച്ചുവെന്നാണ് കണ്ടെത്തല്‍. 2025 ല്‍ പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ സ്വര്‍ണം പൂശിയതും അന്വേഷിക്കുന്നുണ്ട്.
അതേസമയം മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോര്‍ഡ് അംഗങ്ങളെയും എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. കേസില്‍ അഞ്ചു പ്രമുഖര്‍ കൂടി എസ്‌ഐടിയുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചതായാണ് വിവരം. ദ്വാരപാലക ശില്‍പ മോഷണക്കേസില്‍ മൂന്നു പേരുടേയും, കട്ടിളപ്പാളി കേസില്‍ രണ്ടുപേരുടേയും പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ഇവര്‍ നിലവില്‍ പ്രതി ചേര്‍ക്കപ്പെടാത്തവരാണെന്നും എസ്‌ഐടി സൂചിപ്പിച്ചിട്ടുണ്ട്. 1998 ല്‍ സ്വര്‍ണം പൊതിഞ്ഞ പഴയ വാതില്‍ കൂടി കൊള്ളയ്ക്ക് ഇരയായതായി എസ്‌ഐടിക്ക് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ശബരിമല സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച പഴയ കതക് എസ്‌ഐടി പരിശോധിച്ചു. ഇതിലെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് പഴയ വാതില്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. പഴയ കൊടിമര ഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. പഴയ കൊടിമരത്തില്‍ നിന്നും മാറ്റിയ ശില്‍പ്പങ്ങള്‍ സ്‌ട്രോങ് റൂമിലുണ്ടോയെന്നും എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നുണ്ട്.
ശ്രീകുമാർ എസ്ഐടി കസ്റ്റഡിയിൽ
സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. മറ്റു ചില പ്രതികളെ ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന് എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് ഒരു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിടാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
പോറ്റിയുടെ ഹർജിയിൽ വാദം പൂർത്തിയായി
അതേസമയം ശബരിമല സ്വര്‍ണ്ണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം അപഹരിച്ച കേസിലാണ് പോറ്റി ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ സമീപിച്ചത്. ഈ കേസില്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി ഉത്തരവ് പറയാനായി മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates