കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ നടന്നത് സ്വര്‍ണക്കൊള്ളയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടാളികളും തമ്മില്‍ വലിയ ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നതെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുള്ളത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസ്‌ഐടി അറിയിച്ചതായും സൂചനയുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് കോടതിയിലെത്തിയാണ് മുദ്ര വെച്ച കവറില്‍ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കുന്നത്. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരെ അടക്കം എല്ലാവരെയും കോടതിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് എസ് പി ശശിധരനുമായി ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അടക്കം എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു.
അന്വേഷണം ആരംഭിച്ച് കഴിഞ്ഞ പത്തു ദിവസത്തിനകത്തെ അന്വേഷണ പുരോഗതിയാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. അന്വേഷണം പാതിവഴിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തില്‍, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്. രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ഇന്നലെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. 14 മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രിയാണ് അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചത്. നോട്ടീസ് നൽകിയാണ് വിട്ടയച്ചതെന്നും, ഏതു സമയത്ത് വിളിച്ചാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. 2019ല്‍ സ്വര്‍ണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണെന്ന് കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates