ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ആർക്കും മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. ശബരിമലയിൽ നടന്നത് എല്ലാ പരിധിയും കടന്നതാണ്. കൊടിമരത്തിലെ സ്വർണംവരെ മോഷ്ടിച്ചെന്നാണ് മാധ്യമ വാർത്തകളിൽ കണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ നാലാംപ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നും, അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ ഹർജിയിൽ ആവശ്യപ്പെട്ടത്. അന്വേഷണവുമായി ജയശ്രീ പൂർണമായും സഹകരിക്കുന്നുണ്ട്. കഴിഞ്ഞ മാസം എട്ടാം തീയതി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നുവെന്നും ജയശ്രീയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ജയശ്രീയുടെ അറസ്റ്റ് കോടതി തടഞ്ഞു.
ഈ മാസം 18-ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ ജയശ്രീയോട് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഒരാഴ്ചക്കുശേഷം മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. 2013 മുതൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്നാണ് ജയശ്രീ കോടതിയെ അറിയിച്ചത്. അപ്പോൾ ഏറ്റവും മികച്ച വൃക്ക ചികിത്സ ജയിലിൽ ഉറപ്പുവരുത്താൻ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകാമെന്ന് കോടതി അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് പലരും ചികിത്സയ്ക്ക് പോകുന്നത് കേരളത്തിൽ ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചികിത്സയാണ് ആവശ്യമെങ്കിൽ ജയശ്രീയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്നും കോടതി അറിയിച്ചു. കേരളത്തിൽ എംയിസ് ഉണ്ടോ എന്ന് ചോദിച്ച കോടതി ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം ഒരുക്കാമെന്നും വ്യക്തമാക്കി. ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായി ജയശ്രീ പ്രവർത്തിച്ചെന്നും, അതിനാൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് എസ്ഐടി കോടതിയിൽ വാദിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates