ശബരിമല: ശബരിമലയെ ഭക്തി സാന്ദ്രമാക്കി തങ്ക അങ്കി ചാർത്തിയുള്ള ദീപാരാഘന. വൈകിട്ട് സന്നിധാനത്ത് എത്തിച്ച തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുകയായിരുന്നു. തങ്ക അങ്കി ചാർത്തിയ അയ്യനെ കാണാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കാത്തിരുന്നത്. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു.
ഡിസംബർ 22 ഞായറാഴ്ച്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വൈകീട്ട് 5 മണിക്ക് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു.
രാവിലെ 11 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടിരുന്നില്ല. രാത്രി നട അടക്കും വരെ ദർശനത്തിന് എത്തുന്നവർക്ക് തങ്കയങ്കി ചാർത്തിയ അയ്യപ്പ വിഗ്രഹം കാണാം. അത്താഴ പൂജയ്ക്ക് ശേഷം തങ്ക അങ്കി അഴിച്ചുവെക്കും. നാളെയാണ് മണ്ഡലപൂജ നടക്കുക. ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം അവസാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates