Dr Kannan C S Warrier  The New Indian Express
Kerala

'കാവ് തീണ്ടല്ലേ മക്കളേ, കുടിവെള്ളം മുട്ടും!'; വ്യക്തി താല്‍പ്പര്യങ്ങള്‍ക്കായി കാവുകള്‍ നശിപ്പിക്കുന്നു: ഡോ. കണ്ണന്‍ സി എസ് വാര്യര്‍

ചേര്‍ത്തലയിലെ ഒരു കാവ് തുച്ഛമായ തുക വിലവരുന്ന ചൂരലിനായി വെട്ടിമാറ്റിയ സംഭവവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇത്തരം നഷ്ടങ്ങള്‍ വേദനാജനകമാണ്. ക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: ആരാധനാ രീതികള്‍ മാറുമ്പോള്‍, കെട്ടിടങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും വഴിയൊരുക്കുന്നതിനായി പലപ്പോഴും സസ്യങ്ങള്‍ വെട്ടിമാറ്റുന്നു. ചെറിയ സാമ്പത്തിക ലാഭങ്ങള്‍ക്കായി വ്യക്തിഗത ഉടമസ്ഥതയിലുള്ള കാവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കണ്ണന്‍ സി എസ് വാര്യര്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചേര്‍ത്തലയിലെ ഒരു കാവ് തുച്ഛമായ തുക വിലവരുന്ന ചൂരലിനായി വെട്ടിമാറ്റിയ സംഭവവും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഇത്തരം നഷ്ടങ്ങള്‍ വേദനാജനകമാണ്. കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് കാവുകള്‍. മതപരമായ വിശ്വാസങ്ങളിലൂടെയും സാംസ്‌കാരിക പാരമ്പര്യങ്ങളിലൂടെയും തലമുറകളായി സംരക്ഷിക്കപ്പെട്ടുപോരുന്ന തദ്ദേശീയ സസ്യങ്ങളുടെ കൂട്ടമാണിത്. രാജ്യത്തുടനീളം വിവിധ പേരുകളില്‍ ഇവ നിലവിലുണ്ട്. കേരളത്തില്‍ ഇവ 'കാവ്' എന്നറിയപ്പെടുന്നു. കര്‍ണാടകയില്‍ 'ദേവറകാട്',മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും 'സര്‍ന', പശ്ചിമ ബംഗാളില്‍ 'ദേവവന്‍', മേഘാലയയില്‍ 'ലാ കിന്റാങ്' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കാവുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അപൂര്‍വ ഔഷധസസ്യങ്ങളും വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുമുള്ള ജൈവവൈവിധ്യ കലവറകളാണിവ.

പ്രകൃതിദത്ത വനങ്ങള്‍ ഒട്ടുമില്ലാത്ത ആലപ്പുഴയിലാണ് ഞങ്ങള്‍ വിപുലമായ ഒരു പഠനം നടത്തിയത്. എന്നിട്ടും ജില്ലയിലുടനീളം 1,128 കാവുകള്‍ ഞങ്ങളുടെ സര്‍വേയില്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞു. പഠനത്തിനിടയില്‍ 687 ഇനം പുഷ്പിക്കുന്ന സസ്യങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്തി. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍ നിന്ന് ഏകദേശം 960 പുഷ്പിക്കുന്ന സസ്യ ഇനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചെറിയ, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ക്കുള്ളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസാധാരണമായ ജൈവവൈവിധ്യമാണ് ഇത് കാണിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന രണ്ട് വൃക്ഷ ഇനങ്ങളും ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് കണ്ടെത്തിയത് ഏകദേശം അഞ്ച് സെന്റ് മാത്രം വരുന്ന ഒരു കാവിലാണ്. ശരിയായ സംരക്ഷണം ഇല്ലെങ്കില്‍ അത്തരം ഇനങ്ങള്‍ എളുപ്പത്തില്‍ അപ്രത്യക്ഷമാകും.

കാവുകളെ ക്ഷേത്രങ്ങളാക്കി മാറ്റുന്നതിനെ ഞങ്ങള്‍ 'സംസ്‌കൃതീകരണം' എന്നാണ് വിളിക്കുന്നത്. അവയെ പ്രാദേശിക പൈതൃക ജൈവവൈവിധ്യ കേന്ദ്രങ്ങളായി വിജ്ഞാപനം ചെയ്യുക എന്നതാണ് ഫലപ്രദമായ ഒരു മാര്‍ഗ്ഗം. കേരളത്തില്‍ കാവുകള്‍ പൊതുവെ സര്‍പ്പക്കാവ്, ഭഗവതിക്കാവ്, യക്ഷിക്കാവ്, അയ്യപ്പന്‍കാവ് എന്നീ നാല് പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തെക്കന്‍ കേരളത്തില്‍ സര്‍പ്പാരാധന വളരെ സാധാരണമാണ്. വടക്കന്‍ കേരളത്തില്‍ മറ്റ് പ്രാദേശിക ദൈവങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന കാവുകളാണുള്ളത്. പരമ്പരാഗത വിശ്വാസങ്ങള്‍ സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. വടക്കന്‍ കേരളത്തില്‍ ഒരു പഴയ ചൊല്ലുണ്ട്: 'കാവ് തീണ്ടല്ലേ മക്കളേ, കുടിവെള്ളം മുട്ടും' അതായത് കാവിനെ ദ്രോഹിച്ചാല്‍ കുടിവെള്ളം പോലും ഇല്ലാതാകും എന്നാണ്. സമൂഹങ്ങള്‍ മൂല്യം കല്‍പ്പിച്ചതുകൊണ്ടാണ് കാവുകള്‍ വലിയതോതില്‍ അതിജീവിച്ചത്. സിനിമകളോ ഉല്‍സവങ്ങളോ തെയ്യം ആചാരങ്ങളോ മറ്റ് സാംസ്‌കാരിക പ്രകടനങ്ങളോ കാവുകളുടെ സംരക്ഷണം ശക്തമാക്കുന്നതിന് സംഭാവന നല്‍കാന്‍ കഴിയുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

Sacred groves are being destroyed for personal gain: Dr. Kannan C.S. Warrier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരടി പിന്നോട്ടില്ല', വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

വീണ്ടും റെക്കോര്‍ഡ് കുറിച്ച് മെസി; തുടര്‍ച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍!

അവസാന ആ​ഗ്രഹവും പൂർത്തിയാക്കി മടക്കം; മരണത്തിലും മാതൃകയായി നടൻ ഭാ​ഗ്യരാജ്, കണ്ണുകൾ ദാനം ചെയ്തു

ആറുഗോള്‍ പിറന്നിട്ടും അള്‍ജീരിയ-ഓസ്ട്രിയ പോരാട്ടം സമനിലയില്‍; ഇരുടീമുകളും നോക്കൗട്ടില്‍

ഇ- ഓട്ടോകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും; കരട് ധനബില്ലില്‍ നികുതി ഇളവ്