ഹരിപ്പാട്: ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ നീക്കം. ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഹരിപ്പാട് എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടാണ് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ സഹിതം ഡിജിപിക്കു കൈമാറിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന ഡിജിപിയുടെ മുൻ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ഹരിപ്പാട് പൊലീസ് കഴിഞ്ഞ ദിവസം സാവരിയയുടെ ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുമ്പോൾ സാവരിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, മൃതദേഹത്തിന്റെ ചിത്രങ്ങൾ എന്നിവയ്‌ക്കൊപ്പം അവരുടെ ലാപ്ടോപ്പും പൊലീസ് ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഉസ്ബക്കിസ്ഥാൻ പൊലീസ് അധികൃതരിൽ നിന്ന് മൃതദേഹത്തിനൊപ്പം ബന്ധുക്കൾ ഏറ്റുവാങ്ങിയ ഈ വസ്തുക്കൾ കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് പൊലീസിന് കൈമാറിയത്. ഇതിൽ ലാപ്ടോപ്പിന്റെ ഒരു ഭാഗം പൂർണ്ണമായി പൊട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ പ്രതി സാവരിയയെ ക്രൂരമായി മർദിച്ചതെന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കേസിലെ പ്രതിയായ മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22) സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സാവരിയയുടെ മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. ഇത് കൊലപാതകം നടന്ന ദിവസം മാത്രമല്ല, അതിന് മുൻപും ഉണ്ടായ ക്രൂരമായ മർദനത്തിന്റെ ഭാഗമാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ, സദറുൽ അനമിന്റെ മാതാപിതാക്കൾ സാവരിയയെ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും, അതിനാൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ ഇവരെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സാവരിയയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
ഈ മാസം മൂന്നിനാണ് സാവരിയ ഉസ്ബക്കിസ്ഥാനിൽ വെച്ച് കൊല്ലപ്പെടുന്നത്. അതിന് തൊട്ടുമുമ്പ്, രണ്ടാം തീയതിയാണ് സാവരിയയെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. അതിനുശേഷം വാട്സാപ്പിൽ അയച്ച മെസേജുകൾ ഡെലിവർ ആയിട്ടുണ്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഈ സമയത്ത് സാവരിയയുടെ മൊബൈൽ ഫോൺ പ്രതിയായ സദറുൽ അനമിന്റെ കൈവശമായിരുന്നോ എന്ന് സംശയമുണ്ടെന്നും ബന്ധുക്കളുടെ മൊഴിയിലുണ്ട്. സാവരിയ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിലവിൽ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇത് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates