കോഴിക്കോട്; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരിമരുന്നിന് അടിമയാക്കി കാരിയറായി ഉപയോഗിച്ചതായി പരാതി. കോഴിക്കോട് അയിരൂരിലാണ് ലഹരി മാഫിയ പെൺകുട്ടിയെ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തിയത്. കൗൺസലിങ്ങിലും ചികിത്സയിലും കഴിയുന്ന പെൺകുട്ടി ലഹരിസംഘത്തിനെതിരെ മൊഴി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
സ്കൂളിലെ മുതിൽന്ന പെൺകുട്ടികൾ വഴിയാണ് കുട്ടിയെ ലഹരിക്ക് അടിമയാക്കുന്നത്. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്കറ്റിലായിരുന്നു എല്ലാം തുടങ്ങിയത്. കബഡി ടീമിൽ അംഗമായതിനാൽ നന്നായി കളിക്കാൻ സഹായിക്കുമെന്ന് പറഞ്ഞാണ് ഒരു പൊടി മൂക്കിൽ വലിപ്പിച്ചത്. പിന്നീട് സിറഞ്ചുവഴി കുത്തിവച്ചെന്നും എംഡിഎംഎ ആണ് അവസാനമായി നൽകിയതെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്.
പല പെൺകുട്ടികളും ഇത്തരത്തിൽ ലഹരിക്ക് അടിമയാണെന്നാണ് പെൺകുട്ടി പറയുന്നത്. സ്കൂൾ ബാഗിൽ കൊണ്ടു പോയി ലഹരി കൈമാറ്റത്തിനും സംഘം പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് വീട്ടിൽ കള്ളം പറഞ്ഞാണ് പലയിടങ്ങളിൽ പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കിൽ സ്മൈൽ ഇമോജിയായിരുന്നു കൈമാറ്റത്തിനുള്ള അടയാളം. ഭക്ഷണം കഴിക്കാനുള്ള താൽപര്യക്കുറവിനു പുറമേ കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. കൗൺസലിങ്ങിലൂടെയാണ് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
അതിനിടെ വിശദമായ മൊഴി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. മയക്കുമരുന്ന് കണ്ണിയിലേക്ക് പെൺകുട്ടിയെ കൂട്ടിച്ചേർത്ത യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ ചോമ്പാല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപി ക്കും പെൺകുട്ടിയുടെ അമ്മ പരാതി നൽകി. ഇരയാക്കിയ ആളിന്റെ വിശദ വിവരങ്ങൾ സഹിതം പരാതി നൽകിയിട്ടും ലഹരി മാഫിയയെ പറ്റി അന്വേഷണം നടത്തിയില്ലെന്നു കാട്ടിയാണ് പരാതി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates