കൊച്ചി: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചതിന് രഹ്ന ഫാത്തിമയ്ക്ക് എതിരെ എടുത്ത പോക്സോ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിരീക്ഷണം.
'ഒരു സ്ത്രീയുടെ നഗ്നശരീരത്തിന്റെ ചിത്രീകരണം എല്ലായ്പ്പോഴും ലൈംഗികമോ അശ്ലീലമോ ആയി കണക്കാക്കരുത്. പുരുഷ ശരീരം അപൂര്‍വ്വമായി മാത്രമേ ചോദ്യം ചെയ്യപ്പെടുന്നുള്ളു. എന്നാല്‍ സ്ത്രീയുടെ ശരീരത്തെ കുറിച്ചുള്ള സ്വയംനിര്‍ണയാവകാശം പുരുഷാധിപത്യ ഘടനയില്‍ നിരന്തം ഭീഷണിയിലാണ്. സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുന്നു, വിവേചനത്തിന് വിധേയരാകുന്നു, അവരുടെ ശരീരത്തിനെയും ജീവിതത്തേയും കുറിച്ചുള്ള ചോയിസുകളില്‍ വിചാരണ ചെയ്യപ്പെടുന്നു'- കോടതി നിരീക്ഷിച്ചു.
പുരുഷന്റെ നഗ്നമായ മാറിടം അശ്ലീലമായി ആരും കാണുന്നില്ല. എന്നാല്‍ സ്ത്രീകളെ അങ്ങനെയല്ല പരിഗണിക്കുന്നത്. സ്ത്രീയുടെ നഗ്ന ശരീരത്തെ ചിലര്‍ ലൈംഗികതക്കോ ആഗ്രഹപൂര്‍ത്തീകരണത്തിനോ ഉള്ള വസ്തുവായി കാണുന്നു. നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുതെന്നും കോടതി പറഞ്ഞു.
രഹ്ന ഫാത്തിമ കുട്ടികളെ കൊണ്ട് മാറിടത്തില്‍ ചിത്രീകരണം നടത്തിയത് കല എന്ന നിലയിലാണെന്നും അതിനെ ലൈംഗിക ഉദ്ദേശ്യത്തോടെയാണെന്ന് വ്യാഖ്യാനിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.
പോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന് പൊലീസില്‍ പരാതി നല്‍കിയത്.
ഈ വാർത്ത കൂടി വായിക്കൂ 'മിഴി തുറന്ന്, പണി തുടങ്ങി!'- എഐ ക്യാമറ ഇന്ന് കണ്ടത് 28,891 നിയമ ലംഘനങ്ങൾ; നോട്ടീസ് നാളെ മുതൽ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates