തിരുവനന്തപുരം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എക്‌സൈസ് കമ്മീഷണര്‍ സാംബശിവറാവുവിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
വകുപ്പിലെ അഴിമതിക്കാരെ കുരുക്കാനായി എക്‌സൈസ് കമ്മീഷണറും വിശ്വസ്തരായ ഉദ്യോഗസ്ഥരും വിരിച്ച വലയിലാണ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണര്‍ എസ് അശോക് കുമാറും കീഴുദ്യോഗസ്ഥരും കുടുങ്ങിയത്. അശോക് കുമാര്‍, എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയിലെ ഇടനിലക്കാരന്റെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ അയാളുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മിഷണറുടെ വാട്‌സാപ്പ് കോളെത്തി. കമ്മിഷണര്‍ സ്ഥലത്തുണ്ടെന്നും സൂക്ഷിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്. ഈ വിളിയുടെ ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവായി കമ്മിഷണര്‍ റെക്കോഡ്‌ചെയ്തു. ചോദ്യംചെയ്യലിനിടെ ഡെപ്യൂട്ടി കമ്മിഷണര്‍ ഫോണിലെ വാട്‌സാപ്പ് ചാറ്റുകളും വിവരങ്ങളും ഡിലീറ്റ് ചെയ്താണ് ഹാജരാക്കിയത്.
ഇടപാടുകാരന്റെ ഫോണില്‍നിന്ന് റെക്കോഡു ചെയ്ത ദൃശ്യങ്ങള്‍ കാണിച്ചതോടെയാണ് കൈക്കൂലി കേസില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സമ്മതിച്ചത്. താന്‍ തന്നെയാണ് ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് അശോക് കുമാര്‍ സമ്മതിച്ചു. കോട്ടയത്തെ ചില ബാറുകള്‍ സമയത്തിനു ശേഷവും മുമ്പും പ്രവര്‍ത്തിക്കുന്നു, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിരിവ് നടത്തുന്നു തുടങ്ങിയ പരാതികള്‍ മന്ത്രിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി രഹസ്യ ഓപ്പറേഷന് നിര്‍ദേശം നല്‍കിയത്. കര്‍ണാടകയിലേക്ക് പോകുന്നു എന്ന് അറിയിച്ച ശേഷമാണ് കമ്മീഷണര്‍ കോട്ടയത്ത് രഹസ്യമായി മുറിയെടുത്ത് ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates