സ്പൈഡർമാൻ കേരളത്തിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ എങ്ങനെയായിരിക്കും ആ കല്യാണം? ന്യൂയോർക്കിലെ അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലോ മാർവൽ ലോകത്തെ പഞ്ചനക്ഷത്ര വേദിയിലോ അല്ല. പകരം, 90കളിലെ ഒരു മലയാളി കല്യാണത്തിന്റെ തനിമയിൽ. സദ്യയിൽ സാമ്പാർ വിളമ്പുന്ന വോൾവറിനും, വധൂവരന്മാരെ കാണാൻ എത്തിയ ടോണി സ്റ്റാർക്കും ക്യാപ്റ്റൻ അമേരിക്കയ്ക്കും തോറിനുമൊപ്പം പഴയൊരു മലയാളം പ്രണയഗാനം.
ഇങ്ങനെയൊരു കൗതുക ലോകമാണ് കായംകുളം സ്വദേശി ഹാഫിസ് മുഹമ്മദ് നിർമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ഹോളിവുഡ് വിവാഹ വിഡിയോകൾക്ക് പിന്നിലെ വിഡിയോ എഡിറ്ററാണ് ഹാഫിസ്.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ മുതൽ ഗെയിം ഓഫ് ത്രോൺസ്, ഹാരി പോട്ടർ വരെ. ഹോളിവുഡിലെ ജനപ്രിയ കഥാപാത്രങ്ങളെ കേരളീയ വിവാഹ വേഷത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഹാഫിസ്. 90കളിലെ കേരളത്തിലെ വിവാഹ കാസറ്റുകളെ ഓർമിപ്പിക്കുന്ന ദൃശ്യഭാഷയും പഴയകാല മലയാളം പ്രണയ ഗാനങ്ങളും നാടൻ വിവാഹച്ചടങ്ങുകളുമെല്ലാം ചേർന്നതോടെ, ഹോളിവുഡിലെ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ വിവാഹം മലയാളികൾക്ക് സുപരിചിതമായൊരു കാഴ്ചയായി മാറുന്നു.
ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ടോം ഹോളണ്ടും സെൻഡേയയും വിവാഹിതരാകുന്ന വിഡിയോയാണ്. മാർവൽ ലോകത്തെ സ്പൈഡർമാനും എംജെയും കേരളത്തിൽ വിവാഹിതരായാൽ എങ്ങനെയിരിക്കും എന്ന സങ്കൽപ്പമാണ് വിഡിയോയുടെ അടിസ്ഥാനം.
ന്യൂയോർക്കിലെ സൂപ്പർഹീറോ ലോകം കേരളത്തിലെ ഒരു കല്യാണ വീട്ടിലേക്ക് മാറുന്നു. സദ്യയിൽ വോൾവറിൻ സാമ്പാർ വിളമ്പുന്നു. ടോണി സ്റ്റാർക്കും ക്യാപ്റ്റൻ അമേരിക്കയും തോറും വിവാഹവേദിയിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാത്തിനും പശ്ചാത്തലമായി ഒഴുകുന്നത് 'പൂങ്കാറ്റേ പോയി ചൊല്ലാമോ' എന്ന പഴയ മലയാളം പ്രണയഗാനം.
കാഴ്ചയിൽ ഇത് ഒരു ഹോളിവുഡ് സിനിമയിലെ രംഗമാണെന്ന് തോന്നില്ല. മറിച്ച്, 90കളിൽ വീട്ടിലെ വിഡിയോ കാസറ്റിൽ കണ്ട ഒരു ബന്ധുവിന്റെ കല്യാണം പോലെയാണ് തോന്നുക. അതാണ് വിഡിയോയുടെ പ്രത്യേകതയും.
കേരളത്തിലെ പഴയ വിവാഹ വിഡിയോകളുടെ ദൃശ്യഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹാഫിസ് സ്പൈഡർമാന്റെ വിവാഹം ഒരുക്കിയത്. നടൻ മോഹൻലാലിന്റെ പ്രശസ്തമായ വിവാഹ വിഡിയോയിൽ നിന്നാണ് ആശയം ലഭിച്ചതെന്നും ഹാഫിസ് പറയുന്നു.
വിഡിയോ കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ശ്രദ്ധ നേടി. ഇതിനകം 4.73 കോടി കാഴ്ചകളും 41 ലക്ഷം ലൈക്കുകളും നേടിയ വീഡിയോ ഹാഫിസിന് വലിയൊരു ആഗോള പ്രേക്ഷകരെയാണ് സമ്മാനിച്ചത്.
സ്പൈഡർമാന്റെ വിവാഹത്തോടെ പരീക്ഷണം അവസാനിച്ചില്ല.
ഗെയിം ഓഫ് ത്രോൺസ് ആരാധകർക്കായി ഒരുക്കിയ മറ്റൊരു വിഡിയോയിൽ ‘മദർ ഓഫ് ഡ്രാഗൺസ്’ ഡെയ്നറിസ് ടാർഗേറിയനും ജോൺ സ്നോയും മലബാർ മുസ്ലിം വിവാഹത്തിൽ ഒന്നിക്കുന്നു. വിവാഹത്തിന്റെ വേഷവിധാനം മുതൽ ചടങ്ങുകളുടെ അന്തരീക്ഷം വരെയുള്ള ഓരോ വിശദാംശങ്ങളിലും മലബാറിന്റെ തനിമ നിലനിർത്തിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
പിന്നെ എത്തുന്നത് ഹാരി പോട്ടർ ആരാധകരെ അമ്പരപ്പിക്കുന്ന കാഴ്ച.
റോൺ വീസ്ലിയും ഹെർമയോണി ഗ്രേഞ്ചറും കേരളീയ ക്രിസ്ത്യൻ വിവാഹത്തിൽ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് മറ്റൊരു വിഡിയോയിൽ. ഹാരി പോട്ടർ മുതൽ വില്ലൻ ലോഡ് വോൾഡ്മോർട്ട് വരെയുള്ള കഥാപാത്രങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കുന്ന അതിഥികളായി എത്തുന്നു. ഹോളിവുഡ് കഥാപാത്രങ്ങളുടെ രൂപവും ഭാവവും കേരളീയ വിവാഹത്തിന്റെ പശ്ചാത്തലവുമായി ചേർത്തിരിക്കുന്ന രീതിയാണ് വിഡിയോയുടെ പ്രധാന ആകർഷണം.
ഈ വിഡിയോകളുടെ പ്രത്യേകത നിർമിതബുദ്ധിയുടെ ഉപയോഗം മാത്രമല്ല. മറിച്ച്, അതിൽ നിറഞ്ഞുനിൽക്കുന്ന പരിചിതത്വമാണ്.
സൂപ്പർഹീറോകളും ഡ്രാഗണുകളും മാന്ത്രികലോകവുമെല്ലാം വിട്ട് കഥാപാത്രങ്ങൾ കേരളത്തിലെ ഒരു സാധാരണ വിവാഹവേദിയിലെത്തുന്നു. പഴയ വിവാഹ കാസറ്റുകളെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ, ബന്ധുക്കളുടെ തിരക്ക്, വിവാഹച്ചടങ്ങുകൾ, പരമ്പരാഗത വേഷങ്ങൾ, പശ്ചാത്തലത്തിലെ മലയാളം ഗാനങ്ങൾ... എല്ലാം ചേർന്ന് ഹോളിവുഡിനെയും കേരളത്തെയും ഒരേ ഫ്രെയിമിൽ എത്തിക്കുന്നു.
ഒരു തരത്തിൽ, ഒരു ലളിതമായ ചോദ്യത്തിനുള്ള മറുപടിയാണ് ഈ വിഡിയോകൾ.
90കളിൽ നമ്മുടെ സ്പൈഡർമാൻ കേരളത്തിൽ എംജിയെ വിവാഹം കഴിച്ചിരുന്നെങ്കിൽ എങ്ങനെയിരിക്കും? ആ സങ്കൽപ്പമാണ് ഹാഫിസ് നിർമിതബുദ്ധിയുടെ സഹായത്തോടെ യാഥാർഥ്യസമാനമായ ദൃശ്യങ്ങളാക്കി മാറ്റിയത്.
കഴിഞ്ഞ എട്ട് വർഷമായി വിഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന ഹാഫിസ് ഇപ്പോൾ കൊച്ചിയിൽ വിഡിയോ പ്രൊഡ്യൂസറായി പ്രവർത്തിക്കുകയാണ്. ജോലിക്കിടയിലെ ഒഴിവുസമയമാണ് ഈ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത്. വിഡിയോ എഡിറ്റിങ്ങിലെ തന്റെ പരിചയവും നിർമിതബുദ്ധിയുടെ പുതിയ സാധ്യതകളും കൂട്ടിച്ചേർത്താണ് ഹാഫിസ് ഈ വിഡിയോകൾ ഒരുക്കുന്നത്.
'എഐയുടെ വളർച്ചയോടെ വിഡിയോ എഡിറ്റർമാർക്ക് അവരുടെ ആശയങ്ങളും ഭാവനയും യാഥാർഥ്യസമാനമായ ദൃശ്യങ്ങളാക്കി മാറ്റാനുള്ള കൂടുതൽ അവസരങ്ങൾ ലഭിച്ചു. വിവിധ എഐ ടൂളുകൾ ഉപയോഗിച്ച് നമ്മൾക്ക് സങ്കൽപ്പിക്കുന്ന കാര്യങ്ങൾ വിഡിയോയായി അവതരിപ്പിക്കാനാകും'- ഹാഫിസ് പറയുന്നു.
സ്പൈഡർമാന്റെ വിവാഹ വിഡിയോയ്ക്ക് പിന്നിലെ ആശയത്തെക്കുറിച്ച് ഹാഫിസ് പറയുന്നത് ഇങ്ങനെ:
'മോഹൻലാലിന്റെ പ്രശസ്തമായ വിവാഹ വിഡിയോയിൽനിന്നാണ് സ്പൈഡർമാന്റെ വിവാഹത്തിന്റെ ആശയം ലഭിച്ചത്. നമ്മുടെ മലയാളി സ്പൈഡർമാൻ എംജിയെ കേരളത്തിൽ 90കളിലെ രീതിയിൽ വിവാഹം കഴിച്ചാൽ എങ്ങനെയായിരിക്കും എന്നായിരുന്നു ചിന്ത.'
പക്ഷേ, സ്ക്രീനിൽ കാണുന്ന ഏതാനും മിനിറ്റുകളുടെ ഈ മായാലോകത്തിന് പിന്നിൽ മണിക്കൂറുകളുടെ അധ്വാനമുണ്ട്.
'വിഡിയോകൾ സൃഷ്ടിക്കാൻ മാഗ്നിഫിക് ഡോട്ട് കോം ഉൾപ്പെടെയുള്ള എഐ ടൂളുകളാണ് ഹാഫിസ് ഉപയോഗിച്ചത്. ടോം ഹോളണ്ട്- സെൻഡേയ വിവാഹ വിഡിയോ പൂർത്തിയാക്കാൻ മാത്രം രണ്ട് ദിവസമെടുത്തു. മറ്റ് വിഡിയോകൾക്കും ഏറെ സമയവും പരിശ്രമവും ആവശ്യമായി വന്നു.'
'വിഡിയോകൾ നിർമിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എഐ ടൂളുകൾ ഉപയോഗിക്കാൻ സമയവും പണവും ആവശ്യമാണ്. ഇത് എന്റെ പ്രധാന ജോലിയല്ലാത്തതിനാൽ ജോലി കഴിഞ്ഞുള്ള ഒഴിവുസമയത്താണ് വീഡിയോകൾ ചെയ്യുന്നത്.'
കേരളത്തിലെ ഒരു വിഡിയോ എഡിറ്ററുടെ ഒഴിവുസമയത്ത് പിറന്ന സങ്കൽപ്പങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഹാഫിസ്.
'ഈ വിഡിയോകൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നതിൽ സന്തോഷമുണ്ട്. വലിയ രീതിയിൽ ഫോളോവേഴ്സിനെയും ലഭിക്കുന്നുണ്ട്.'
എന്നാൽ ഈ സർഗാത്മകതയ്ക്ക് പിന്നിൽ ഒരു ചെറിയ തടസ്സമുണ്ട്. എഐയുടെ ലോകത്തും എല്ലാം സൗജന്യമല്ല.
'ഇത്തരം വിഡിയോകൾ നിർമിക്കാൻ പെയ്ഡ് ടൂളുകൾ ആവശ്യമാണ് എന്നതാണ് പ്രധാന പ്രശ്നം'- ഹാഫിസ് കൂട്ടിച്ചേർത്തു.
എങ്കിലും ഹാഫിസിന്റെ വിഡിയോകൾ വൈറലാകുന്നത് ഒരു കൗതുക പരീക്ഷണത്തിനപ്പുറമുള്ള സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. കേരളത്തിലിരുന്ന് ഒരു വിഡിയോ എഡിറ്റർക്ക് ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളെ കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിലേക്ക് കൊണ്ടുവരാൻ കഴിയുന്നു. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സാങ്കൽപ്പിക ലോകങ്ങളിലെ കഥാപാത്രങ്ങൾ മലയാളിയുടെ വീടുകളിലും കല്യാണമണ്ഡപങ്ങളിലും ബന്ധുക്കളുടെ തിരക്കിനിടയിലും എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates