കോഴിക്കോട്: മുനമ്പം ഭൂമി തർക്കം സംസ്ഥാനത്ത് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെ, തളിപ്പറമ്പിലെ വഖഫ്ഭൂമികളിലേക്കും കേരള വഖഫ് ബോർഡ് ശ്രദ്ധ തിരിക്കുന്നു. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വഖഫ് സ്വത്തുക്കൾ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള നടപടികളാണ് ബോർഡ് ആരംഭിച്ചിരിക്കുന്നത്. മുനിസിപ്പൽ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളും നിരവധി വാണിജ്യ കെട്ടിടങ്ങളും ഈ ഭൂമിയിലാണുള്ളതെന്നാണ് വിവരം.
ആദ്യഘട്ടമായി, തളിപ്പറമ്പിൽ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയതായോ കൈയേറിയതായോ ആരോപിക്കപ്പെടുന്ന വഖഫ് ഭൂമികളുമായി ബന്ധപ്പെട്ട രേഖകൾ ബോർഡ് ശേഖരിച്ചുതുടങ്ങി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി വഖഫ് ബോർഡ് അംഗങ്ങൾ ഉടൻ തളിപ്പറമ്പ് സന്ദർശിക്കുമെന്ന് ചെയർമാൻ കെ എസ് ഹംസ 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്'നോട് പറഞ്ഞു. തളിപ്പറമ്പ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ തർക്ക വഖഫ് ഭൂമി വിഷയങ്ങളിലും ഇടപെട്ട് സ്വത്തുക്കൾ തിരിച്ചുപിടിക്കാനാണ് ബോർഡിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ്ബോർഡിന്റെ കണക്കുകൾ പ്രകാരം തളിപ്പറമ്പിൽ ഏകദേശം 634 ഏക്കർ വഖഫ് ഭൂമിയുണ്ട്. ഇതിൽ 400 ഏക്കറോളം ഭൂമി തളിപ്പറമ്പ് ജമാഅത്ത് ട്രസ്റ്റിന്റെ മുത്തവല്ലി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന ഭൂമിയുടെ രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് തളിപ്പറമ്പ് വഖഫ് സംരക്ഷണ സമിതി ആരോപിച്ചു. ഈ ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോഴും ജമാഅത്തിന്റെ ആദ്യകാല നേതൃത്വത്തിന്റെ ബന്ധുക്കളുടെ നിയന്ത്രണത്തിലാണെന്നും സമിതി ആരോപിക്കുന്നു.
“തളിപ്പറമ്പ് പട്ടണത്തിന്റെ ഹൃദയഭാഗമായ മന്നയിലെ നൂറുകണക്കിന് ഏക്കർ വഖഫ് ഭൂമിയാണ്, ജമാഅത്ത് ട്രസ്റ്റിന്റെ ആദ്യകാല നേതൃത്വവുമായി ബന്ധപ്പെട്ടവർക്കിടയിൽ വീതിച്ചുനൽകിയിട്ടുള്ളത്. ഈ ഭൂമികളിൽ വാണിജ്യ കെട്ടിടങ്ങൾ നിർമിക്കുകയും ചില ഭാഗങ്ങൾ വഖഫ് ഭൂമിയല്ലെന്ന് തെറ്റായി അവകാശപ്പെട്ട് സ്വകാര്യ വ്യക്തികൾക്ക് വിൽക്കുകയും ചെയ്തിട്ടുണ്ട്,” സമിതിയിലെ ഒരു ഭാരവാഹി ആരോപിച്ചു.
മുനമ്പം വിവാദവുമായി താരതമ്യം ചെയ്യുമ്പോൾ തളിപ്പറമ്പിലെ സാഹചര്യം വ്യത്യസ്തമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
“മുനമ്പത്ത് ഭൂമിയുടെ വലിയൊരു ഭാഗം ഇപ്പോൾ മുസ്ലിം ഇതര വിഭാഗങ്ങളുടെ കൈവശമാണ്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് ഭൂമി വാങ്ങിയത്. എന്നാൽ തളിപ്പറമ്പിൽ, ജമാഅത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ചിലർ വ്യക്തിപരമായ താൽപര്യങ്ങൾക്കായി വഖഫ് ഭൂമി ബന്ധുക്കൾക്കിടയിൽ പങ്കുവെച്ചതാണ് പ്രശ്നത്തിന്റെ അടിസ്ഥാനം,” അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മുനിസിപ്പൽ ഓഫീസ്, തളിപ്പറമ്പ് സഹകരണ ആശുപത്രി, സയ്യിദ് നഗർ, ഫാറൂഖ് നഗർ, മന്ന എന്നിവിടങ്ങളിലെ വലിയ ഭാഗങ്ങളും കരിമ്പത്തുവിലെ അണ്ടകല, സാധുമുട്ടി തുടങ്ങിയ പ്രദേശങ്ങളും വഖഫ് ഭൂമിയിലാണെന്ന് സമിതി അവകാശപ്പെടുന്നു. പതിറ്റാണ്ടുകളായി നാമമാത്ര വാടക മാത്രം നൽകി നിരവധി വഖഫ് കെട്ടിടങ്ങളും സ്വത്തുക്കളും സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുകയാണെന്നും സമിതി ആരോപിച്ചു.
അതേസമയം, മുനമ്പത്തെ അപേക്ഷിച്ച് തളിപ്പറമ്പിലെ സാഹചര്യം കൂടുതൽ സങ്കീർണമാണെന്ന് കെ.എസ്. ഹംസ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ, ദീർഘകാല പാട്ട വ്യവസ്ഥയിലുള്ള ഭൂമികൾ, വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവിധ വാടക കരാറുകൾ എന്നിവ ഇവിടെ നിലനിൽക്കുന്നതിനാൽ പ്രത്യേക സമീപനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ചില സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് വലിയ ഭൂവിഭാഗങ്ങൾ വളരെ കുറഞ്ഞ തുകയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിരുന്നു. അതുപോലെ നിരവധി വഖഫ് വാണീജ്യ കെട്ടിടങ്ങൾ ഇന്നും നാമമാത്ര വാടകയ്ക്കാണ് ഉപയോഗിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയാണെന്ന് അവകാശപ്പെടുന്ന ചില സ്വത്തുക്കളും നിലവിലുണ്ട്,” ഹംസ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates