Aliyar dam  
Kerala

കേരളത്തിന്‍റെ എതിര്‍പ്പിന് വിലയില്ല; ആളിയാര്‍ വെള്ളം തിരികെ പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദനം; പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട്

അന്തർസംസ്ഥാന ജല വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ വീണ്ടും ഭിന്നത രൂപം കൊള്ളുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ

മനോജ് വിശ്വനാഥന്‍

കൊച്ചി: ആളിയാര്‍ ഡാമിന് സമീപം പുതിയ പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുതി പദ്ധതി സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തില്‍ കേരളത്തിന് പ്രതിഷേധം. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന് വിരുദ്ധമാണ് തമിഴ്‌നാടിന്റെ നീക്കം എന്നാണ് കേരളത്തിന്റെ വാദം. 11721 കോടി മുതല്‍ മുടക്കില്‍ തമിഴ്‌നാട് സ്ഥാപിക്കുന്ന പദ്ധതി കേരളത്തിലേക്കുള്ള ജലപ്രവാഹത്തെ സാരമായി ബാധിക്കും എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അന്തർസംസ്ഥാന ജല വിഷയത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ വീണ്ടും ഭിന്നത രൂപം കൊള്ളുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.

പദ്ധതിയില്‍ ആശങ്ക അറിയിച്ച് കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിങ് തമിഴ്‌നാട് ജലവിഭവ സെക്രട്ടറി ജെ ജയകാന്തന് കത്തയച്ചു. കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെയാണ് തമിഴ്‌നാട് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഒക്ടോബര്‍ 18 ന് അയച്ച കത്തിന്റെ ഉള്ളടക്കം. എന്നാല്‍ കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് തുടര്‍ നടപടികള്‍. സഹായിക്കുന്നതിനായി ട്രാന്‍സാക്ഷന്‍ അഡൈ്വസറെ തിരഞ്ഞെടുക്കുന്നതിന് തമിഴ്നാട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ബോര്‍ഡ് എംപാനല്‍ഡ് കണ്‍സള്‍ട്ടന്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 26 നാണ് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നിര്‍ദേശം പുറത്തിറക്കിയത്.

ഭാരതപ്പുഴ നദീതടത്തിലെ ആളിയാര്‍ നദിക്ക് കുറുകെ ആസൂത്രണം ചെയ്തിരിക്കുന്ന ആളിയാര്‍ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റ്, നിലവിലുള്ള അപ്പര്‍, ലോവര്‍ ആളിയാര്‍ റിസര്‍വോയറുകള്‍ക്കിടയില്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.

അപ്പര്‍ ആളിയാറിലേക്ക് വെള്ളം തിരികെ പമ്പ് ചെയ്യുന്ന നിലയില്‍ ആണ് പദ്ധതി. പദ്ധതി നടപ്പാകുന്നതോടെ ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്നാണ് കേരളത്തിന്റെ ആശങ്ക. അണ്‍കണ്‍ട്രോള്‍ഡ് ഫ്‌ളഡ് വാട്ടര്‍ കരാര്‍ പ്രകാരം കേരളത്തിന് കിട്ടേണ്ട ജലപ്രവാഹം പോലും പദ്ധതി മൂലം തടസപ്പെടും എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മങ്കടവ് അണയിലൂടെ തമിഴ്നാട് പ്രതിവര്‍ഷം 7.25 ആയിരം ദശലക്ഷം ഘനയടി വെള്ളം ചിറ്റൂര്‍ നദിയിലേക്ക് തുറന്നുവിടണം എന്നാണ് നിലവില്‍ പറമ്പിക്കുളം - ആളിയാര്‍ പ്രൊജക്റ്റ് കരാറിലെ (പിഎപി) വ്യവസ്ഥ.

ഈ സാഹചര്യത്തില്‍ കേരളത്തിന്റെ സമ്മതമില്ലാതെ നടപ്പാക്കുന്ന പദ്ധതി കരാറിലെ വ്യവസ്ഥകളുടെ വ്യക്തമായ ലംഘനമാണെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്തില്‍ പറയുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തമിഴ്നാടിന്റെ ഏകപക്ഷീയമായ നടപടി ഉടനടി നിര്‍ത്തിവയ്ക്കണമെന്നും പിഎപി കരാറിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്തില്‍ തമിഴ്‌നാടിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. മറുപടി ലഭിച്ച ശേഷം ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ ആശങ്കകള്‍ വകവയ്ക്കാതെ തമിഴ്നാട് മുന്നോട്ട് പോയാല്‍ കേരളം പരാതിയുമായി കേന്ദ്ര ഇലക്ട്രിക്കല്‍ അതോറിറ്റി, കേന്ദ്ര ജല കമ്മീഷന്‍, പരിസ്ഥിതി വനം മന്ത്രാലയം എന്നിവയെ സമീപിക്കണം എന്നാണ് ഈ മേഖലയിലെ വിദഗ്ദരുടെ നിലപാട്. സുപ്രീം കോടതിയിലും വിഷയം ഉന്നയിക്കാമെന്നും വിദഗ്ദര്‍ പറയുന്നു. അന്തര്‍സംസ്ഥാന നദീജല തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം, ഒരു അന്തര്‍സംസ്ഥാന നദീതടത്തിലെയോ നദീതടത്തിലെയോ ജലത്തില്‍ മറ്റൊരു സംസ്ഥാനവുമായി ജല തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നോ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തിലോ വിഷയം ഒരു ട്രൈബ്യൂണലിന് വിടാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കാന്‍ സാധിക്കും.

Tamil Nadu government decision to implement a 2,400-MW pumped storage project at Aliyar dam ignoring Kerala’s concerns has lead to unease between Two States.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT