ന്യൂഡല്‍ഹി: കൊച്ചി മഹാപഞ്ചായത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപിയെ അനുനയിപ്പിക്കാന്‍ കോൺഗ്രസ് നേതാക്കളുടെ ശ്രമം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും കേരളത്തിലെ നേതാക്കളും തരൂരിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തരൂര്‍ ഫോണ്‍ എടുക്കാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തോടുള്ള അതൃപ്തി മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയാണ്.
രാഹുല്‍ ഗാന്ധി പങ്കെടുത്ത കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിയില്‍ വേദിയിലെ ഇരിപ്പിട ക്രമീകരണം, പ്രസംഗം വെട്ടിച്ചുരുക്കിയത് എന്നിവയില്‍ തരൂരിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടും തരൂരിന് വേദിയില്‍ ഏറ്റവും അറ്റത്താണ് ഇരിപ്പിടം നല്‍കിയിരുന്നത്. പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ചല്ല ക്രമീകരണമെന്നാണ് തരൂരിന്റെ നിലപാട്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി മാത്രമേ കൂടുതല്‍ നേരം സംസാരിക്കുകയുള്ളൂ, മറ്റുള്ളവര്‍ വേഗത്തില്‍ പ്രസംഗം അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് തരൂര്‍ തന്റെ പ്രസംഗം ചുരുക്കിയെങ്കിലും, പിന്നീട് മറ്റ് പല നേതാക്കളും ദീര്‍ഘനേരം സംസാരിച്ചിരുന്നു. കൂടാതെ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന പല നേതാക്കളുടെയും പേരുകള്‍ എടുത്തു പറഞ്ഞപ്പോഴും, ശശി തരൂരിനെ പരാമര്‍ശിക്കാതിരുന്നതും അദ്ദേഹത്തെ വിഷമിപ്പിച്ചതായാണ് വിവരം. സീനിയോറിറ്റിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എന്ന നിലയിലുള്ള സ്ഥാനവും കണക്കിലെടുക്കുമ്പോള്‍, രാഹുല്‍ഗാന്ധി തരൂരിന്റെ പേര് പരാമര്‍ശിക്കേണ്ടതായിരുന്നു എന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തരൂരിന്റെ ജനപ്രീതി അവഗണിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാപഞ്ചായത്ത് ചടങ്ങിനു ശേഷം തനിക്ക് നേരിട്ട അവഗണനയിലെ അതൃപ്തി പാര്‍ട്ടിയിലെ ചില നേതാക്കളോട് തരൂര്‍ അറിയിച്ചുവെന്നാണ് വിവരം. തന്റെ പേര് മനപ്പൂര്‍വം ഒഴിവാക്കിയതാണെന്നാണ് തരൂര്‍ വിശ്വസിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി തന്നെ മാറ്റി നിര്‍ത്തുകയാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം തന്നെ ഒതുക്കി മാറ്റുമെന്നും തരൂര്‍ ഭയപ്പെടുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പാര്‍ലമെന്റിലെ ഇടപെടലുകളിലും വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ സജീവമായി പങ്കെടുത്തും തരൂര്‍ പാര്‍ട്ടിയുമായുള്ള അകല്‍ച്ച ഇല്ലാതാക്കിയിരുന്നു. ഇതിനിടെയാണ് മഹാപഞ്ചായത്തിലെ അവഗണന ഉണ്ടാകുന്നത്. ഹൈക്കമാന്‍ഡിന്റെ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശശി തരൂര്‍ കേരള സാഹിത്യോത്സവത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates