തിരുവനന്തപുരം: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിതിന് ജീവന്‍ നഷ്ടമായതെന്ന് പൊലീസ് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാല്‍പ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേര്‍ന്ന് മര്‍ദിച്ചത്. പലപ്പോഴും ആഹാരവും നല്‍കിയിരുന്നില്ല. മര്‍ദനത്തിനിടെയുണ്ടായ മുറിവുകള്‍ക്ക് കൃത്യമായ ചികിത്സയും നല്‍കിയില്ല. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഏഴു വാരിയെല്ലുകള്‍ക്ക് പൊട്ടലുമുണ്ട്.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അഖില പലതവണ പൊലീസിനെ കബളിപ്പിക്കുന്ന തരത്തിലുള്ള മൊഴികളാണ് നല്‍കിയത്. ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളും നടത്തി. ഒന്നുമറിയില്ലെന്നും നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നുവെന്നും പറഞ്ഞു. പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിലെ പങ്ക് അഖില സമ്മതിച്ചത്. അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖിലിന്റെ കുടുംബത്തിന് കുഞ്ഞിനെ കൈമാറാമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവൂര്‍ കരിക്കുഴി നെല്ലിക്കുന്ന് അര്‍ച്ചിതം വീട്ടില്‍ ഒന്നര വയസ്സുകാരന്‍ അര്‍ഷിത് മരിച്ചത്.അഖിലയുടെ കുഞ്ഞ് തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്ന് രണ്ടാനച്ഛന്‍ അഷ്‌കര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. രണ്ടാഴ്ച മുമ്പ് അര്‍ഷിതിന്റെ രണ്ടു കൈകളും അഷ്‌കര്‍ അടിച്ചൊടിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. എട്ടുദിവസത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റര്‍ ഇട്ടു. അപ്പോഴും അര്‍ഷിതിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ ഈ അസ്വാഭാവികത പോലീസിനെ അറിയിച്ചില്ല. വാടകവീട്ടില്‍ ഇവരോടൊപ്പം അഷ്‌കറിന്റെ അമ്മയും സഹോദരിയും താമസിച്ചിരുന്നു. അതുകൊണ്ടുതന്നെ അഷ്‌കറിന്റെ ബന്ധുക്കള്‍ക്കുള്ള പങ്കും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിനാണ് അന്വേഷണച്ചുമതല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates