The Indian Union Muslim League leadership behind V D Satheesan  
Kerala

'യുഡിഎഫിന് കരുത്ത് നല്‍കിയ നേതാവ്', മുസ്ലീം ലീഗിന്റെ മനം വി ഡി സതീശനൊപ്പം

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിഡി സതീശന്‍ യുഡിഎഫിനെ മികച്ച രീതിയില്‍ നയിച്ചുവരികയാണ്. 2021 ലെ തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസിനെയും സഖ്യത്തെയും പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.

ലക്ഷ്മി ആതിര

മലപ്പുറം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരസ്യമാകുന്നതിനിടെ മുസ്ലീം ലീഗിന്റെ പിന്തുണ വി ഡി സതീശനെന്ന് സൂചന. പാര്‍ട്ടി പ്രവര്‍ത്തകരിലെ വലിയൊരു വിഭാഗത്തിനും നേതാക്കള്‍ക്കും യുഡിഎഫ് വിജയിച്ചാല്‍ സർക്കാരിനെ വി ഡി സതീശന്‍ നയിക്കണമെന്ന നിലപാടുള്ളവരാണ്. 2021 ലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിനെ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് മുസ്ലീം ലീഗില്‍ പൊതുവെയുള്ള വികാരം.

വി ഡി സതീശന്റെ ആക്രമണാത്മക രാഷ്ട്രീയ നിലപാടുകളും സംഘടനാ പാടവവും ഉള്‍പ്പെടെയാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന നിലയിലുള്ള ചര്‍ച്ചകളില്‍ ലീഗിനുള്ളില്‍ അതൃപ്തി ശക്തമാണ്. എന്നാല്‍ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള അധികാരത്തെ വെല്ലുവിളിക്കേണ്ടതില്ലെന്ന നിലപാട് ലീഗ് തുടരുമെന്നാണ് വിലയിരുത്തല്‍.

'കഴിഞ്ഞ അഞ്ച് വര്‍ഷമായി വിഡി സതീശന്‍ യുഡിഎഫിനെ മികച്ച രീതിയില്‍ നയിച്ചുവരികയാണ്. 2021 ലെ തിരിച്ചടിക്ക് ശേഷം കോണ്‍ഗ്രസിനെയും സഖ്യത്തെയും പുനരുജ്ജീവിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ലോക്സഭാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ മുന്നണി മികച്ച വിജയം നേടി. സ്വാഭാവികമായും, കോണ്‍ഗ്രസിന്റെയും ഐയുഎംഎല്ലിന്റെയും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനായി കണക്കാക്കുന്നു. വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കെസി വേണുഗോപാലിനെ പോലെയുള്ള ഒരു നേതാവിന് എങ്ങനെയാണ് പെട്ടെന്ന് മുന്നണിയുടെ നായക സ്ഥാനം ഏറ്റെടുക്കാന്‍ ആകുക എന്ന് മുതിര്‍ന്ന ലീഗ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

'കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശനാണ്. ഹൈക്കമാന്‍ഡ് വ്യത്യസ്തമായ ഒരു തീരുമാനം എടുത്താല്‍, ഭാവിയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്‌തേക്കും. ഹൈക്കമാന്‍ഡ് എടുക്കുന്ന തെറ്റായ തീരുമാനങ്ങളാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന തിരിച്ചടിയ്ക്ക് പിന്നില്‍. യുപിഎ രണ്ടാം തവണ വിജയിച്ചപ്പോള്‍ എഐസിസി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരുന്നുവെങ്കില്‍, മോദി ഇന്ന് അധികാരത്തില്‍ ഉണ്ടാകുമായിരുന്നില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍,' എന്നും നേതാവ് പ്രതികരിച്ചു.

അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകള്‍ രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരിലേക്ക് ചുരുങ്ങിയാല്‍ സാധ്യത കൂടുതല്‍ ചെന്നിത്തയ്ക്കാണെന്നും ലീഗ് നേതാവ് പറയുന്നു. 'വി ഡി സതീശന്‍ കടുത്ത നിലപാടുകളുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തെ കൈകാര്യം ചെയ്യുക എളുപ്പമല്ല, നേതൃത്വത്തിനും ഇക്കാര്യം ബോധ്യമുണ്ടെന്ന് മറ്റൊരു നേതാവും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇത്തവണ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കും വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നതിലാണ് താത്പര്യം. 'ഞങ്ങള്‍ ഔദ്യോഗികമായി യുഡിഎഫിന്റെ ഭാഗമല്ല, അതിനാല്‍ നിലപാട് പ്രഖ്യാപിക്കുന്നത് അനുചിതമായിരിക്കും. എന്നിരുന്നാലും, യുഡിഎഫിലെ അടിത്തട്ടിലുള്ള പ്രവര്‍ത്തരുടെ വികാരം വിഡി സതീശന് അനുകൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

The Indian Union Muslim League leadership is increasingly rallying behind V D Satheesan as the chief ministerial face of the UDF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക്: ബം​ഗാളിനെ മറികടന്ന് തമിഴ്നാട്; പിടിച്ചെടുത്തത് 865 കോടി

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

SCROLL FOR NEXT