പാലക്കാട്: പാലക്കാടിന്റെ കിഴക്കൻ മേഖലയിലെ മഴനിഴൽ പ്രദേശങ്ങളിൽ ദീർഘകാലമായി നിലനിൽക്കുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി പൂർത്തിയാകുന്നു. കേരളത്തിലെ ഏറ്റവും വലിയ സമൂഹാധിഷ്ഠിത സൂക്ഷ്മ ജലസേചന സംരംഭമായി ( community-based micro-irrigation initiative)വിശേപ്പിക്കപ്പെടുന്ന മൂലത്തറ വലതുകര കനാൽ വിപുലീകരണ പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂർത്തിയാകുന്നത്. വരൾച്ചബാധിതമായ ചിറ്റൂരിലെ പ്രദേശങ്ങളിലെ ജലസേചന രീതികൾ മാറ്റിത്തീർത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക എരുത്തേൻപതി പഞ്ചായത്തിനാകും.
കോരയാർ മുതൽ വരട്ടയാർ വരെ 6.43 കിലോമീറ്റർ നീളത്തിൽ 10 മീറ്റർ വീതിയിൽ നിർമ്മിച്ച ഈ കനാലിലൂടെ പാലക്കാട് ഏറ്റവും മഴക്കുറവുള്ള മേഖലകളിലേക്ക് കുടിവെള്ളവും കാർഷിക ജലവും എത്തിക്കുക എന്നതാണ് ലക്ഷ്യം.
ജലക്ഷമത ഉറപ്പാക്കുന്നതിനും വിളവ് പരമാവധിയാക്കുന്നതിനുമായി ജലസേചന സംവിധാനങ്ങളിൽ ആധുനിക ഡ്രിപ്പ്, ലിഫ്റ്റ് എന്നിവ സംയോജിപ്പിക്കുന്ന ഈ പദ്ധതി വലിയൊരു സമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തിലുള്ള സുസ്ഥിര രൂപകൽപ്പനയിലൂടെയാണ് നടപ്പാക്കുന്നത്.
"പ്രതിവർഷം 1,000 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജലമെത്തിക്കാൻ സാധിക്കുന്ന ഈ കനാൽ വിപുലീകരണം എന്നത് സാധാരണ നിർമ്മാണ പ്രവർത്തനം എന്നതിലുപരിയാണ്. "ഇത് പാലക്കാടിന്റെ ജലസുരക്ഷാ കാർഷിക അതിജീവനശേഷിയുടെയും സാമൂഹികാധിഷ്ഠിത വികസനത്തിന്റെയും ഭാവിയെ കൂടി അടയാളപ്പെടുത്തുന്നു,"എന്ന് പദ്ധതിയുടെ മേൽനോട്ട ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഐഐഡിസി) ജനറൽ മാനേജർ സുധീർ പടിക്കൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേൻപതി ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമങ്ങൾ മഴനിഴൽ മേഖല എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്, പ്രതിവർഷം 1,000 മില്ലിമീറ്ററിൽ താഴെ മഴ മാത്രമേ ഈ പ്രദേശങ്ങളിൽ ലഭിക്കുന്നുള്ളൂ. ചുറ്റുമുള്ള പർവതനിരകൾ ഈർപ്പം നിറഞ്ഞ കാറ്റിനെയും മഴയെയും തടയുകയും സ്വാഭാവിക സസ്യവളർച്ചയ്ക്ക് പ്രതികൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ ഈ പ്രദേശങ്ങൾ സാധാരണയായി ചൂടുള്ളതും വരണ്ടതുമാണ്. കേരളത്തിൽ - മഴനിഴൽ പ്രദേശങ്ങൾ ഒഴികെയുള്ള മറ്റ് സ്ഥലങ്ങളിൽ ശരാശരി വാർഷിക മഴ ഏകദേശം 3,000 മില്ലിമീറ്ററാണ്.
പദ്ധതി പൂർത്തീകരിക്കപ്പെട്ടാൽ, 3,575 ഹെക്ടറിൽ സുസ്ഥിര ജലസേചനം ഉറപ്പാക്കാൻ സാധിക്കും, കൃത്യമായ തുള്ളി ജലസേചനത്തിലൂടെ 70 ശതമാനം വരെ വെള്ളം ലാഭിക്കുകയും കാർഷിക ഉൽപ്പാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും. കേരളത്തിലെ വികേന്ദ്രീകൃതവും കാര്യക്ഷമവും കാലാവസ്ഥാ അതീജീവനശേഷിയുള്ള ജലസേചന അടിസ്ഥാന സൗകര്യങ്ങൾക്ക് ഈ സംരംഭം ഒരു മാതൃകയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
"വരട്ടയാർ മുതൽ വേദാന്തവേലി വരെ നീളുന്ന രണ്ടാം ഘട്ടം പ്രവർത്തനവും പുരോഗമിക്കുകയാണ്, ഇതിൽ ഒരു കിലോമീറ്റർ കൂടി ദൂരം കൂടി ഉൾപ്പെടും. രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ, പദ്ധതി 10,000 ഹെക്ടറിലധികം ഭൂമിയിൽ കൃഷിക്ക് ഗുണം ചെയ്യും," സുധീർ പടിക്കൽ പ്രതീക്ഷിക്കുന്നു.
2021 ൽ കിഫ്ബിയുടെ കീഴിൽ 262.10 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.
അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, കൊരയാർ, വരട്ടയാർ നദികളിലെ ചരിത്രപ്രസിദ്ധമായ കല്യാണ-കൃഷ്ണ അയ്യർ, പോൾ സൗസ കനാൽ സംവിധാനങ്ങൾ, നിലവിലുള്ള ചെക്ക് ഡാമുകൾ എന്നിവയുൾപ്പെടെ രാജാക്കന്മാരുടെ ഭരണകാലത്ത് നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ജലസേചന സംവിധാനങ്ങളെ സംയോജിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
"ആദ്യ ഘട്ടത്തിന്റെ 80 ശതമാനത്തിലധികം ജോലികളും പൂർത്തിയായി, 2026 ന്റെ തുടക്കത്തിൽ ഇത് കമ്മീഷൻ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," സുധീർ പടിക്കൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates