കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പമുണ്ട്. സര്‍ക്കാര്‍ നേരിട്ട് കോടതിയില്‍ ഇടപെടുമെന്നും മന്ത്രി റോജി എം ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കലക്ടറേറ്റില്‍ കുടിയിറക്ക് ഭീഷണി നേരിടുന്നവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
സര്‍ക്കാര്‍ തിങ്കളാഴ്ച തന്നെ ഈ കേസ് ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ ശ്രമിക്കും. അതിന് അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. ഈ കേസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ കേസില്‍ ഇടപെട്ട് സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തിലൊരു ശ്രമം ഇതുവരെ ഒരു സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കോടതിയില്‍ നിന്നും കോളനിയിലെ താമസക്കാര്‍ക്ക് അനുകൂലമായ വിധി ലഭിക്കുന്നതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്തും. കേസ് നടത്തിപ്പില്‍ നിരവധി പ്രശ്‌നം ഉണ്ടെന്നാണ് താമസക്കാര്‍ പറഞ്ഞത്. കോടതിയില്‍ നിന്നും ഇനി അനുകൂല വിധി ഉണ്ടായില്ലെങ്കില്‍, ഇവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും. ഒരുകാരണവശാലും ഈ കുടുംബങ്ങള്‍ പെരുവഴിയില്‍ ആകില്ലെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.
അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ താമസക്കാരുമായി ചര്‍ച്ച ചെയ്ത് പുനരധിവാസ പാക്കേജ് തീരുമാനിക്കും. അതു നടപ്പാക്കും. അഭിഭാഷക കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇല്ല. താമസക്കാര്‍ക്ക് അനുകൂല വിധി ലഭിക്കാന്‍ കോടതിയില്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി അറിയിച്ചു. പാവങ്ങളെ തെറ്റിധരിപ്പിച്ചു തെരുവില്‍ ഇറക്കാന്‍ സിപിഎം ശ്രമിച്ചു എന്ന് എംഎല്‍എ സജീന്ദ്രന്‍ ആരോപിച്ചു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉള്ള ശ്രമം വിലപ്പോവില്ലെന്നും സജീന്ദ്രന്‍ പറഞ്ഞു.
കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണ്‍, കുന്നത്തുനാട് എം എല്‍ എ വി പി സജീന്ദ്രന്‍, ജില്ലാ കലക്ടര്‍ പ്രിയങ്ക, റൂറല്‍ എസ്പി എന്നിവരും കുടിയിറക്ക് ഭീഷണി നേരിടുന്ന താമസക്കാരുടെ പ്രതിനിധികളും പങ്കെടുത്തു. ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് കോളനിവാസികള്‍ പ്രതികരിച്ചു. പൊലീസ് വരില്ലെന്ന് ഉറപ്പു കിട്ടിയെന്നും അവർ പറഞ്ഞു. സര്‍ക്കാര്‍ കോടതിയില്‍ പോകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കുന്നത്തുനാട് മുന്‍ എംഎല്‍എ പ വി ശ്രീനിജിന്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates