പത്തനംതിട്ട: തിരുവല്ലയിൽ കവിത എന്ന പെൺകുട്ടിയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിവീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിയുടെ ശിക്ഷ അഡീഷണൽ ജില്ലാ കോടതി (ഒന്ന്) വ്യാഴാഴ്ച വിധിക്കും.
2019 മാർച്ച് 12ന് തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ തിരുവല്ല നഗരത്തില്‍ വെച്ച് അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.
കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തിൽ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച അജിനെ, കൈ കാലുകൾ ബന്ധിച്ച് നാട്ടുകാർ പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കവിതയുടെ കുടുംബം ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates