വിവി രാജേഷ് ആശുപത്രിയില്‍, തിരുവനന്തപുരം കോര്‍പറേഷന്‍ 
Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.

ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫിസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫിസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.

മേയറെ ഓഫിസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പൊലീസ് സുരക്ഷയോടെയാണ് മേയര്‍ വിവി രാജേഷ് കോര്‍പറേഷന്‍ ഓഫിസില്‍നിന്നു പുറത്തേക്കു പോയത്. ബിജെപി പ്രവര്‍ത്തകര്‍ മേയറെ അഭിവാദ്യം ചെയ്തപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മേയറെ കൂക്കിവിളിച്ചു.

ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപി കൗണ്‍സിലര്‍മാരാണെന്നും കടകംപള്ളി പറയുന്നു.

അതേസമയം, കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കാനാണ് സുഗതന്റെ തീരുമാനം. ബിജെപി കൗണ്‍സിലര്‍മാരുടെ പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.

കഴിഞ്ഞദിവസമാണ് മറ്റു ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. സത്യപ്രതിജ്ഞ റദ്ദാക്കിയ കൗണ്‍സിലര്‍മാരുടെ കൂട്ടത്തില്‍ കാപ്പ കേസ് പ്രതിയായ ആര്‍ സുഗതനുമുണ്ട്. ഇവര്‍ നാലാഴ്ചയ്ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഉത്തരവ് പുറത്തുവന്ന ബുധനാഴ്ച വൈകിട്ടുതന്നെ ആരെയും അറിയിക്കാതെ മേയറും ബിജെപി അംഗങ്ങളും ചേര്‍ന്ന് രഹസ്യമായി സുഗതനൊഴികെ 19 പേരുടെ സത്യപ്രതിജ്ഞ നടത്തിയെന്നാണ് ആരോപണം.

Thiruvananthapuram Corporation Clash: Mayor VV Rajesh Suffers Injury, Leg Plastered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറഞ്ഞ ചെലവിൽ ഡോക്ടറാകാൻ പഠിക്കണോ?, ഈ രാജ്യങ്ങളുടെ ഫീസ് നോക്കൂ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണംനീക്കി;ഹോട്ടലുകൾക്കും വ്യവസായ യൂണിറ്റുകൾക്കും ആശ്വാസം

ഗ്രില്ല് ചെയ്ത ഭക്ഷണം ഓറൽ കാൻസർ സാധ്യത കൂട്ടാം, ലക്ഷണങ്ങൾ

സുധീരന്റേത് ചരിത്രവിരുദ്ധ പ്രസ്താവന; കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് ആന്റണി - ഉമ്മൻചാണ്ടി സർക്കാരുകൾ: പിണറായി വിജയൻ

'വിജയ് പിറന്നാള്‍ ആഘോഷിച്ചത് അവള്‍ക്കൊപ്പമല്ല'; തൃഷ പങ്കുവച്ചത് എഐ ഫോട്ടോ!