തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തിൽ അനശ്വരമായ 'കിരീടം' സിനിമയിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരത്തെ വിഖ്യാതമായ 'കിരീടം പാലം' ഇനി ടൂറിസത്തിന്റെ പുതിയ മുഖമണിയുന്നു. സിനിമയിൽ മോഹൻലാലിനൊപ്പം അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച ഇതിഹാസ നടൻ തിലകന്റെ സ്മാരകമായി ഈ പ്രദേശത്തെ വികസിപ്പിക്കാനുള്ള നിർദ്ദേശങ്ങൾക്ക് സാംസ്കാരിക-ടൂറിസം രംഗങ്ങളിൽ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 25 മുതൽ 29 വരെ അഞ്ച് ദിവസം നീളുന്ന വിപുലമായ ഓണാഘോഷ പരിപാടികൾക്ക് ആദ്യമായി കിരീടം പാലം വേദിയാകും.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി തെരഞ്ഞെടുത്ത ശേഷമുള്ള ആദ്യത്തെ വലിയ പൊതുപരിപാടിയാണിതെന്ന് എം. വിൻസെന്റ് എംഎൽഎ വ്യക്തമാക്കി. ഒരുവശത്ത് ശാന്തമായ വെള്ളായണി കായലും മറുവശത്ത് വിസ്തൃതമായ പുഞ്ചക്കരി പാടശേഖരങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിഭംഗിയാലും ദേശാടനക്കിളികളുടെ സാന്നിധ്യത്താലും ഏറെ ശ്രദ്ധേയമാണ്. സിനിമാ പൈതൃകവും ഗ്രാമീണ സൗന്ദര്യവും സമന്വയിക്കുന്ന ഈ ഇടം ഇതിനകം തന്നെ നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
കിരീടം സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തിലകന്റെ സ്മരണാർത്ഥം പ്രദർശന സൗകര്യങ്ങളോടുകൂടിയ സ്മാരകം ഒരുക്കുന്നത് സജീവ പരിഗണനയിലുള്ള പദ്ധതിയാണെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. തലസ്ഥാനത്തെ ഉത്സവ കലണ്ടറിൽ സ്ഥിരമായ ഒരു വേദിയായി കിരീടം പാലത്തെ മാറ്റാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്.
നേരത്തെ സിനി ടൂറിസം പദ്ധതിയുടെ ഭാഗമായി കിരീടം പാലത്തിന് ടൂറിസം വകുപ്പ് 1.22 കോടി രൂപ അനുവദിച്ചിരുന്നു. സിനിമയിലെ പ്രശസ്തമായ ചായക്കടയും മറ്റ് പ്രധാന രംഗങ്ങളിലെ ദൃശ്യങ്ങളും സന്ദർശകർക്കായി ഇവിടെ പുനഃസൃഷ്ടിക്കുന്നതും നടപ്പാതകൾ ഒരുക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ 70 ശതമാനത്തോളം പണികൾ പൂർത്തിയായെങ്കിലും കഴിഞ്ഞ ഒരു വർഷമായി ബാക്കി നിർമ്മാണങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണെന്ന് കല്ലിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ സാജു എച്ച്.എൻ ചൂണ്ടിക്കാട്ടി. ബാക്കി പണികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി പുതിയ ടൂറിസം ഇടം സഞ്ചാരികൾക്കായി പൂർണ്ണ സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates