തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നടുക്കം മാറാതെ നാട്. താഴെ പാങ്ങോട് വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സല്‍മ ബീവിയെയാണ് അഫാന്‍ ആദ്യം കൊലപ്പെടുത്തുന്നത്. പഴയ വീടിന്റെ കുളിമുറിയില്‍ നിന്നാണ് സല്‍മ ബീവിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് വൈകുന്നേരത്തോടെ അഫാന്‍ പൊലീസില്‍ കീഴടങ്ങിയതോടെയാണ് സല്‍മ ബീവിയുടെത് കൊലപാതകമെന്ന് പുറംലോകം അറിയുന്നത്.
സല്‍മ ബീവിയുടെ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ എട്ട് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. ഇന്നലെ രാവിലെ 11.30 ഓടെ പള്ളിയില്‍ നിന്ന് സൽമ ബീവിയുടെ വീട്ടിൽ പിരിവിനായി ആളുകള്‍ എത്തിയിരുന്നു. ആ സമയത്ത് സല്‍മ ബീവി വീട്ടിലുണ്ടായിരുന്നു. ആളുകളെ കാണുകയും പിരിവു നല്‍കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കൊല നടന്നതെന്നാണ് കരുതുന്നത്. വൈകുന്നേരത്തോടെ സല്‍മ ബീവിയുടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
കൊലപാതകങ്ങൾ നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ സംഭവം വിവരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. താന്‍ ആറു പേരെ കൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്‍(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയായിരുന്നു.
പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ച് മരണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചു. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യ സജിതാബീവി, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരാണ് മരിച്ചത്. ആക്രമിക്കപ്പെട്ട മാതാവ് ഷെമി അതീവ ഗുരുതരാവസ്ഥയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates