തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ photo: express
Kerala

ടിപി കേസ്: ആളുകള്‍ പലതും പറയും, ഗൂഢാലോചനാ വാദത്തിന് ഒരു തെളിവുമില്ല: തിരുവഞ്ചൂര്‍- വിഡിയോ

ടി പി വധക്കേസിന് പിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായി വെളിച്ചത്തുകൊണ്ടുവരുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്ന വിമര്‍ശനത്തെ ഗൗരവമായി എടുക്കുന്നില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: ടി പി വധക്കേസിന് പിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായി വെളിച്ചത്തുകൊണ്ടുവരുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്ന വിമര്‍ശനത്തെ ഗൗരവമായി എടുക്കുന്നില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി പി ചന്ദ്രശേഖരന്‍ കൊലപാതകം നടന്ന സമയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. അതിനുശേഷം വലിയ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ല. തന്നെയുമല്ല, ഇത്തരം കേസുകളില്‍ എത്രപേരെ അറസ്റ്റ് ചെയ്താലും ഇതില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജനങ്ങള്‍ എപ്പോഴും പറയും. എന്നാല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവന്നില്ല എന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് പുനരന്വേഷണം ആവശ്യപ്പെടാതിരുന്നത്? കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യണമെന്ന് അവര്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

ഗൂഢാലോചന വാദത്തെ ഗൗരവത്തോടെ കാണുന്നില്ല. അതിന് ശേഷം ഒരു പ്രയത്‌നവും നടന്നിട്ടില്ലല്ലോ. കാരണം എത്ര പേരെ പിടിച്ചാലും പിന്നെയും അഞ്ചുപേര്‍ ഉണ്ടെന്ന് പറയും. നാട്ടിലെ ശരാശരി പ്രയോഗമാണ്. ഗൂഢാലോചന വാദം ഉന്നയിച്ചവര്‍ എന്തുകൊണ്ടു പുനരന്വേഷണം ആവശ്യപ്പെട്ടില്ല? ഇതിന് മുകളില്‍ വേറെ ആളുകള്‍ കൂടി ഉണ്ട് അവരെ കൂടി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടാതിരുന്നത് എന്തുകൊണ്ടാണ്? പിടിച്ചുകഴിഞ്ഞപ്പോള്‍ ഇതിന്റെ ശക്തി കുറയ്്ക്കാന്‍ വേണ്ടി ഇനിയും ഉണ്ട് അപ്പുറത്ത് എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു കൊലപാത കേസില്‍ രണ്ടുപേരാണ് ഉണ്ടാവുക. ഒന്ന് കൊലപാതകം നടത്തിയവര്‍, രണ്ട് ഗൂഢാലോചന നടത്തിയവര്‍. ഗൂഢാലോചനയ്ക്ക് അകത്ത് തെളിവുകള്‍ ഉള്ള ഗൂഢാലോചന ഉണ്ടോ എന്ന് നോക്കണം. അങ്ങനെയാണ് കുഞ്ഞനന്തന്‍ പ്രതിയാകുന്നത്. കുഞ്ഞനന്തന്‍ കൊലപാതകം ചെയ്യാന്‍ നേരിട്ട് പോയ ആളല്ല. അദ്ദേഹം വേറെ സ്ഥലത്തായിരുന്നു. ആ ഗൂഢാലോചയ്ക്ക് അകത്ത് തെളിവുകള്‍ ഉള്ള ആളുകള്‍. ആ തെളിവുകള്‍ ഉള്ള ആളുകളെ പിടിച്ചു. 800ലധികം ആളുകളെ ചോദ്യം ചെയ്ത ശേഷമാണ് 107 പ്രതികള്‍ കേസില്‍ ഉണ്ടായത്. ഇനി ഇവര്‍ മുഴുവന്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

'കുഞ്ഞനന്തന് അപ്പുറം ആളുകള്‍ ഉണ്ടായിരുന്നോ എന്ന് പറയാന്‍ പറ്റില്ല. ഉണ്ടോയിരുന്നോ എന്ന് ചോദിച്ചാല്‍ ആവശ്യമില്ലാതെ കമന്റ് പറയുന്നത് ശരിയല്ല. നമ്മള്‍ക്ക് ഒരു നിലയുണ്ട്. അതില്‍ ഉറച്ച് നില്‍ക്കേണ്ടത് ഉണ്ട്. അതിനപ്പുറം വ്യക്തിപരമായി ഇഷ്ടമില്ലാത്തവര്‍ ഉണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ല. ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അവര്‍ക്ക് കോടതിയില്‍ പറയാം. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. തെളിവുകളില്ലാതെ ഒരാളെ ഉള്‍പ്പെടുത്തിയാല്‍ ബാക്കിയുള്ള ആളുകളെയും മനഃപൂര്‍വ്വം കുടുക്കി എന്നല്ലേ വരിക. തെളിവില്ലാത്തത് ഒന്നും നോക്കേണ്ട കാര്യമില്ല എന്നാണ് ഞാന്‍ പറഞ്ഞത്. തെളിവ് ഉള്ള കാര്യവുമായി മുന്നോട്ടുപോകുക. അങ്ങനെ സത്യസന്ധമായി പോയത് കൊണ്ടാണ് കേസ് വിജയിച്ചത്. അല്ലെങ്കില്‍ കേസ് വിജയിക്കില്ല. പയ്യോളി പൊലീസ് സ്റ്റേഷനില്‍ പി മോഹനനെ അറസ്റ്റ് ചെയ്തതല്ലേ. അദ്ദേഹത്തെ ചോദ്യം ചെയ്തതല്ലേ. അതിന് ശേഷം അദ്ദേഹം ജയിലില്‍ കിടന്നില്ലേ. പി മോഹനന്‍ വേറെ പക്ഷത്ത് നില്‍ക്കുന്നയാളാണ്. എന്നാല്‍ കേസിനകത്ത് പ്രതിയാക്കാന്‍ പറ്റില്ല. പി ജയരാജനെതിരെയും മകനെതിരെയും ആരോപണം വന്നല്ലോ. ഞാന്‍ ആവശ്യമില്ലാത്തത് കൊണ്ടുവരാന്‍ സമ്മതിക്കില്ല. കള്ളക്കേസ് ഉണ്ടാക്കാന്‍ സമ്മതിക്കുന്ന പ്രശ്‌നമില്ല. രാഷ്ട്രീയമായി യോജിപ്പും വിയോജിപ്പും രണ്ടാമത്തെ കാര്യമാണ്. ഇല്ലാത്തയാളെ കൊലക്കേസില്‍ ഉള്‍പ്പെടുത്തുന്നത് ശരിയാണോ. കൊല ചെയ്തു, പ്രതികളെ ഞങ്ങള്‍ ഹാജരാക്കിയേക്കാം എന്ന് പറയുന്ന പഴയ ശൈലി ഉണ്ടായിരുന്നു. എന്നോടും പറഞ്ഞു. സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ. ഞാന്‍ പറഞ്ഞു വേണ്ട, അവിടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു. ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. ഞങ്ങള്‍ പേര് തന്നേക്കാം. വേണ്ട അതൊക്കെ അവിടെ ഇരുന്നോട്ടെ. ഞങ്ങള്‍ കണ്ടുപിടിച്ചോളാം എന്ന് പറഞ്ഞു. അങ്ങനെ പറയാന്‍ ആത്മധൈര്യം ഉണ്ടായത് കൊണ്ടാണ് കേസ് ശരിയായ പാതയില്‍ പോയത്. അതിനര്‍ഥം ഇല്ലാത്ത ആളെ കേസില്‍ ചേര്‍ക്കുക എന്നല്ല. നീതിബോധത്തിന്റെ അംശത്തിലാണ് പോയത്'- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Thiruvanchoor Radhakrishnan on T P Chandrasekharan murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സമൂഹം കാലാവസ്ഥ പോലെ മാറിക്കൊണ്ടിരിക്കും; അതിനെ ​ഗൗരവമായി എടുക്കേണ്ട കാര്യമില്ല'

നിലവിളക്ക് കൊളുത്തി ഫാത്തിമ തഹ്‌ലിയ; സാംസ്കാരിക പാരമ്പര്യമോ മതവിലക്കോ? പുതിയ സംവാദം

ഹൈസ്‌കൂളില്‍ 7 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനം; സൈബര്‍ സുരക്ഷാ പ്രതിജ്ഞ; സ്‌കൂളുകള്‍ നാളെ തുറക്കും

ഗ്രാന്‍ഡ് ഫിനാലേ സണ്‍ഡേ! റോയല്‍സോ ടൈറ്റന്‍സോ... ആര് തൂക്കും രണ്ടാം ഐപിഎല്‍ കിരീടം

'വായിൽ തോന്നുന്നത് പറയരുത്, കുറേ ശിക്ഷിച്ചില്ലേ, ജീവിച്ചോട്ടെ'; ലിവർ അടിച്ചു പോയെന്ന വാർത്തകളിൽ ആദിത്യൻ ജയൻ

SCROLL FOR NEXT