കണ്ണൂർ : കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സിപിഎം നേതാവ് ഡോ. തോമസ് ഐസക്ക്. ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് തന്നെ അത്ഭുതമാണ്. കോൺഗ്രസിനുള്ളിൽ അത്രയേറെ ഭിന്നതയാണ്. മുന്നണിയെ നയിക്കുന്ന പാർട്ടിയിലെ ഭിന്നതയും കാലുവാരലും മുന്നണിക്കുള്ളിൽ അസംതൃപ്തി ഉണ്ടാക്കില്ലേ. തങ്ങളുടെ ഭാവി എന്തെന്ന് ചിന്തിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.
ശശി തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൻ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതിൻ തടസമില്ല. കോൺഗ്രസിൽ നിന്നും പലരെയും സിപിഎം സ്വീകരിച്ചിട്ടുണ്ട്. ശശി തരൂർ ആണ് ഇതിൽ ആദ്യം നിലപാട് വ്യക്തമാക്കേണ്ടത്. എന്തായാലും കേരള രാഷ്ട്രീയത്തിൽ ശശി തരൂർ അനാഥമാകുമെന്ന് ആരും വിചാരിക്കേണ്ടെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ വ്യവസായവത്കരണത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ അടക്കം അംഗീകരിച്ച കാര്യമാണ്. അതു തുറന്നു പറഞ്ഞതിനല്ലേ ഈ കോലാഹലം. സത്യം തുറന്നു പറയാന്‍ പറ്റാത്ത അവസ്ഥയാണ് കോണ്‍ഗ്രസിലെങ്കില്‍ ശശി തരൂര്‍ വേറെ വഴി നോക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
കേരളത്തിൽ മൂന്നാം തവണയും പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരും. കാര്യങ്ങൾ അങ്ങോട്ടാണ് പോകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കണ്ടിട്ട് ആരും മനപ്പായസം ഉണ്ണേണ്ട. ഇൻവെസ്റ്റ് കേരള, വയോജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ ഗ്യാരണ്ടി ചെയ്യുന്നത്, അതിദാരിദ്ര്യം ഇല്ലാതാകുന്നത് ഇതൊക്കെ കേരളത്തിൽ മറ്റൊരന്തരീക്ഷം സൃഷ്ടിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates