പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിൽ പള്ളികളുടെ സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, ബംഗാൾ സ്വദേശി സുർജിത് ബർമാൻ, മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളി മേഖലയിൽ ഗ്രാനൈറ്റ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായ മൂന്നുപേരും.
ഗ്രാനൈറ്റ് ക്ഷാമം നേരിട്ടതോടെയാണ് സംഘം പള്ളികളുടെ സെമിത്തേരികളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിക്കാൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഒരു പള്ളിയിലെ കല്ലറയിൽ നിന്ന് മോഷ്ടിക്കുന്ന ഗ്രാനൈറ്റ് അടുത്ത പള്ളിയിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾക്കായി നൽകുന്നതായിരുന്നു രീതിയെന്നും പൊലീസ് കണ്ടെത്തി. മല്ലപ്പള്ളി മേഖലയിലെ മൂന്ന് പള്ളികളിൽ നിന്ന് ഗ്രാനൈറ്റ് മോഷണം നടത്തിയതായാണ് പ്രാഥമിക വിവരം.
ഗ്രാനൈറ്റ് പണികളിൽ കൃത്യമായ പരിചയമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന സംശയം നേരത്തെ തന്നെ പൊലീസിനുണ്ടായിരുന്നു. കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികൾക്ക് കേടുപാടുകൾ വരുത്താതെ വളരെ കൃത്യമായി ഇളക്കിയെടുത്തതാണ് സംശയത്തിന് കാരണം. ഭാരമേറിയ ഗ്രാനൈറ്റ് സ്ലാബുകൾ വാഹനങ്ങളുടെ സഹായമില്ലാതെ മാറ്റാൻ കഴിയാത്തതിനാൽ മോഷണത്തിന് പിന്നിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പൊലീസ് വിലയിരുത്തി.
സിസിടിവി കാമറകളില്ലാത്ത സെമിത്തേരി പരിസരങ്ങളിലൂടെ കടന്നുപോയ വാഹനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനൊപ്പം കല്ലറ നിർമാണവുമായി ബന്ധപ്പെട്ട കരാറുകാരെയും ഗ്രാനൈറ്റ് വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായവർ മോഷ്ടിച്ച ഗ്രാനൈറ്റ് പിന്നീട് വിൽപ്പന നടത്തിയിരുന്നോയെന്നും മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates