പ്രൊഫ. കെ പി കണ്ണന്‍ എക്സ്പ്രസ്
Kerala

'പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുപോലും ഇന്നോവ കാര്‍, അച്യുതമേനോന്‍ കഴിഞ്ഞത് സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കൊണ്ട്'- വീഡിയോ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടി സ്വീകരിക്കുന്നത് സാധാരണക്കാരെ കാര്യമായി ബാധിക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെ പി കണ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടി സ്വീകരിക്കുന്നത് സാധാരണക്കാരെ കാര്യമായി ബാധിക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. കെ പി കണ്ണന്‍. ചെലവ് വെട്ടിക്കുറച്ചാല്‍ ജനസംഖ്യയുടെ 50ശതമാനത്തെ ബാധിക്കും. എന്നിരുന്നാലും, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത് തന്നെയാണ്. പെന്‍ഷന്‍ പരിധി കൊണ്ടുവരിക, ലീവ് സറണ്ടര്‍ പരിഷ്‌ക്കരിക്കുക, വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ ഏകദേശം 10,000 കോടി രൂപ സര്‍ക്കാരിന് സമാഹരിക്കാന്‍ സാധിക്കുമെന്നും കെ പി കണ്ണന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സാമൂഹിക സുരക്ഷ പെന്‍ഷന്‍ കുറയ്‌ക്കേണ്ടതില്ല. ഓരോരുത്തര്‍ക്കും ലഭിക്കുന്നത് ചെറിയ തുകയാണ്. എന്തിനാണ് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുറയ്ക്കണമെന്ന ആവശ്യം ആളുകള്‍ ഉയര്‍ത്തുന്നത്? യഥാര്‍ഥത്തില്‍ മറ്റു അനാവശ്യ ചെലവുകളാണ് കുറയ്‌ക്കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുപോലും ഇന്നോവ കാര്‍ വേണം. സോഷ്യലിസത്തെക്കുറിച്ചും ഇടതുപക്ഷത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, ആദ്യം നോക്കേണ്ടത് അത്തരം വശങ്ങളിലേക്കല്ലേ? സി അച്യുതമേനോന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്‍ കൊണ്ടാണ് ജീവിച്ചത്. ഇഎംഎസും ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റായിരുന്നു. രാഷ്ട്രീയത്തില്‍ എങ്ങനെ പെരുമാറുന്നു എന്നതിന് പ്രതീകാത്മക മൂല്യമുണ്ട്, അത് യുവാക്കളെയും സമൂഹത്തെയും മൊത്തത്തില്‍ പ്രചോദിപ്പിക്കുന്നുവെന്നും കെ പി കണ്ണന്‍ പറഞ്ഞു.

ഹരിത അജണ്ടയോടുള്ള സര്‍ക്കാര്‍ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണോ? ഹരിത ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിന് എന്തെങ്കിലും ഗൗരവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ? പല നിക്ഷിപ്ത താല്‍പ്പര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തെ ഒരു വിഭാഗത്തിന് ചങ്ങാത്ത മുതലാളിത്തവുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരള മോഡല്‍ പാതി നിലച്ച വീട് പോലെയാണ്. അതിനാല്‍ കേരള മോഡല്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ട സമയമായി. സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ അത് പുനഃപരിശോധിക്കേണ്ടതുണ്ട്. മാനുഷിക വികസനത്തിന്റെ ഉയര്‍ന്ന തലത്തില്‍ കേരളം ഇതിനകം എത്തിയിട്ടുണ്ട്. അത് സാമ്പത്തികവും സ്വാശ്രയവുമായ കാഴ്ചപ്പാടില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കേണ്ടതായിരുന്നു. ഗള്‍ഫില്‍ നിന്ന് പണമയയ്ക്കാന്‍ ഇല്ലായിരുന്നുവെങ്കില്‍, ശ്രീലങ്കയിലെ അവസ്ഥ ഇവിടെയും ഉണ്ടാകുമായിരുന്നു. കേരള മോഡല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കല്‍പ്പിക സോഷ്യല്‍ എന്‍ജിനീയറിംഗ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT