കോട്ടയം: പള്ളിക്ക് നൽകിയ സമ്മാനത്തെച്ചൊല്ലി ഒരു പ്ലാന്ററും ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനും തമ്മിലുടലെടുത്ത വാശിയും ഭരണകൂടത്തെപ്പോലും വിറപ്പിച്ച പ്രതികാരവും പ്രമേയമാക്കി പൃഥ്വിരാജ് നായകനായി 2022-ൽ പുറത്തിറങ്ങിയ 'കടുവ' എന്ന സിനിമയെ വെല്ലുന്ന ഒരു യഥാർഥ ജീവിത പോരാട്ടത്തിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ രണ്ട് കുടുംബങ്ങൾ തമ്മിൽ 36 വർഷം മുൻപ് തുടങ്ങിയ ഒരു നിസ്സാര തർക്കം, ഒടുവിൽ കേരള പൊലീസിന്റെ തലപ്പത്തിരുന്ന് ഡിജിപിയായി വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ കോടതിയിൽ കുറ്റക്കാരനായി തലകുനിക്കുന്നതിലാണ് അവസാനിച്ചത്. ഈ ഐതിഹാസിക നിയമപോരാട്ടത്തിന് പിന്നിൽ കുട്ടനാട് മാമ്പുഴക്കരി സ്വദേശിയായ ബോബി കുരുവിള എന്ന മത്സ്യകർഷകനാണ്.
ടോമിൻ ജെ. തച്ചങ്കരി ആലപ്പുഴയിൽ എഎസ്പിയായിസേവനമനുഷ്ഠിച്ചിരുന്ന 1990 ഒക്ടോബറിലാണ് ഈ ദീർഘകാല പോരാട്ടത്തിന്റെ തുടക്കം. തച്ചങ്കരിയുടെ ഒരു ബന്ധുവുമായി ബോബിയുടെ പിതാവ് കെ.എൽ. കുരുവിളയും സഹോദരൻ അലക്സാണ്ടറും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അധികാരമുപയോഗിച്ച് ഇവർക്കെതിരെ തോക്കുചൂണ്ടി വധിക്കാൻ ശ്രമിച്ചെന്ന പേരിൽ കള്ളക്കേസ് ചുമത്തുകയും കുടുംബത്തെ പൊലീസ് ക്രൂരമായി വേട്ടയാടുകയും ചെയ്തതായി ബോബി വ്യക്തമാക്കുന്നു.
പൊലീസ് പീഡനം അതിരുവിട്ടതോടെ കുടുംബം അന്നത്തെ ഡിജിപിയെ സമീപിച്ച് പരാതി നൽകി. തുടർന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, തച്ചങ്കരിയുടെ ബന്ധുവിന്റെ പരാതി പൂർണ്ണമായും വ്യാജമാണെന്ന് കണ്ടെത്തി കുടുംബത്തെ കുറ്റവിമുക്തരാക്കി. എന്നാൽ തങ്ങൾ അനുഭവിച്ച മാനസിക-ശാരീരിക പീഡനങ്ങൾക്ക് പിന്നിലെ ഉദ്യോഗസ്ഥനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പിതാവ് കെ.എൽ. കുരുവിള തീരുമാനിച്ചു. 1995-ൽ തച്ചങ്കരി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി അദ്ദേഹം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. സർവീസിലിരിക്കെ അമേരിക്കയിൽ മലയാള പത്രത്തിൽ പരസ്യം നൽകി തച്ചങ്കരി ക്രിസ്ത്യൻ സംഗീത പരിപാടി സംഘടിപ്പിച്ച വിവരങ്ങൾ ഉൾപ്പെടെ പരാതിയിൽ നിരത്തിയിരുന്നു. പിന്നീട് പിതാവ് മരണപ്പെട്ടെങ്കിലും ബോബിയും സഹോദരൻ അലക്സാണ്ടറും ഈ പോരാട്ടം കൈവിട്ടില്ല. സാധാരണക്കാരനായ ഒരു കർഷകന് മുന്നിൽ അതിശക്തനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിൽക്കുമ്പോഴും നീതിക്കായി ബോബി പൊരുതി. 12 തവണയാണ് ഈ കേസിന്റെ പേരിൽ ബോബി ഹൈക്കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്തത്. സുപ്രീം കോടതി വരെ നീതി തേടിയെത്തി.
പരാതിയിൽ 2007-ൽ വിജിലൻസ് കേസെടുത്തെങ്കിലും അന്വേഷണം 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിലേക്ക് മാത്രമായി വിജിലൻസ് ചുരുക്കുകയാണുണ്ടായത്. ആറ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ 2013 വരെ വൈകി. തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം പിന്നീട് മൂവാറ്റുപുഴ കോടതിയിലേക്കും, അവിടുന്ന് ഒടുവിൽ കോട്ടയം വിജിലൻസ് കോടതിയിലേക്കും മാറ്റപ്പെട്ടു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് ഇപ്പോൾ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം കോടതി വിധിച്ചത്. ഇതുകൊണ്ടും തന്റെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് ബോബി കുരുവിള വ്യക്തമാക്കുന്നു. വിജിലൻസ് പരിശോധിച്ച 2007 വരെയുള്ള കാലഘട്ടത്തിന് ശേഷം, 2023-ൽ ഡിജിപിയായി വിരമിക്കുന്നത് വരെയുള്ള തച്ചങ്കരിയുടെ ഔദ്യോഗിക ജീവിതത്തിലെ ബാക്കി കാലയളവിലെ അനധികൃത സ്വത്തുക്കളെക്കുറിച്ചും അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ തന്നെ പുതിയ പരാതി നൽകുമെന്നും ബോബി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates