അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിതീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി. ഇന്നലെ രാത്രി 11.30 ഓടെയാണ് ടൗട്ടെ രൂപപ്പെട്ടത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന് സമീപം കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെയായിട്ടാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് മഴ ശക്തമായിരിക്കുകയാണ്.
ഈവർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടെ. അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പുണ്ട്. വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് മെയ് 18 ഓടെ ഗുജറാത്ത് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മ്യാന്മാർ ആണ് പല്ലി എന്ന് അർത്ഥം വരുന്ന ടൗട്ടെ എന്ന പേര് ചുഴലിക്കാറ്റിന് പേരു നൽകിയത്.
ടൗട്ടെ രൂപപ്പെട്ടതോടെ മധ്യ- വടക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരും. അമേരിക്കൻ നേവൽ ഏജൻസിയായ ജോയിന്റെ ടൈഫൂൺ വാർണിങ് സെന്ററാണ് അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചത്. മണിക്കൂറിൽ 204 കിലോമീറ്റർ വേഗത്തിൽ വരെ ചുഴലിക്കാറ്റാൻ വീശാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പു നൽകിയിരുന്നു.
അതേസമയം മെയ് 31-ന് കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മെയ് 31-ന് നാല് ദിവസം മുൻപോട്ടോ പിന്നോട്ടോ ആയിട്ടാവും കേരളത്തിൽ കാലവർഷമഴ ആരംഭിക്കുകയെന്നാണ് പ്രവചനം. നിലവിൽ അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മൺസൂണിൻ്റെ വരവിനെ സ്വാധീനിക്കുമോ എന്ന് വ്യക്തമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates