തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തി. ഈ വിഷയത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ലോക്ഭവന്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിര്‍ദേശിച്ചതെന്നു പറഞ്ഞായിരുന്നു സര്‍ക്കാര്‍ നേരത്തെ പ്രതിരോധിച്ചിരുന്നത്.
എന്നാല്‍ ലോക്ഭവന്റെ വിശദീകരണം വന്നതോടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് നാലാം തീയതിയാണ് സർക്കാർ സർക്കുലർ പുറത്തിറക്കിയത്. രണ്ട് ദിവസം കഴിഞ്ഞാണ് സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്. വിവാദ സർക്കുലർ ചൂണ്ടിക്കാട്ടി, സർക്കാർ ബിജെപിക്ക് പൂർണമായും കീഴ്പ്പെട്ടതായി സിപിഎം ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates