ആലപ്പുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിന്റെ തണലിൽ ഇത്തരം പ്രതി സ്ഥാനത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
"പ്രതിഭയെ ഞാനാണ് തോല്പ്പിച്ചതെങ്കിൽ അതെനിക്കൊരു പൊൻതൂവലാണ്. അങ്ങനെയാണെങ്കിൽ ആലപ്പുഴ ജില്ലയിൽ മൂന്ന്-നാല് എംഎൽഎമാർ തോറ്റുപോയല്ലോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ. അരൂർ തോറ്റല്ലോ. അങ്ങനെയാണെങ്കിൽ അത് എന്റെ കഴിവല്ലേ. പാവം പിടിച്ച ചിത്തരഞ്ജൻ, പാവം... അദ്ദേഹം ഈ കൊടുങ്കാറ്റിൽപ്പെട്ട് അദ്ദേഹവും തോറ്റു പോയില്ലേ.
വേണ്ട കുട്ടനാട് തോറ്റുപോയില്ലേ. സിപിഎമ്മിന്റെ അഞ്ച് പേർ തോറ്റില്ലേ. അങ്ങനെയാണെങ്കിൽ ജി സുധാകരനെ ജയിപ്പിച്ചത് ഞാനാണ് എന്ന് എന്തേ പറയാത്തത്. പ്രതിഭ അതിന് അർഹതപ്പെട്ടതല്ല. അവർ മകൻ കഞ്ചാവ് കച്ചവടത്തിനൊക്കെ പോകുമ്പോൾ ഒന്ന് ഓർക്കണമായിരുന്നു. ആ കഞ്ചാവ് കച്ചവടത്തെക്കുറിച്ചൊക്കെ ജനങ്ങൾക്ക് അറിയാം.
ആ കച്ചവടത്തിൽ പ്രതി സ്ഥാനത്ത് നിന്ന് എങ്ങനെ മാറി. അധികാരമുണ്ട്. ഇതെല്ലാം ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ. അവസരം കിട്ടിയപ്പോൾ ജനം വച്ചു താങ്ങി. പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോൾ തൂത്തുവാരിയല്ലോ ബിജെപി. ശോഭ സുരേന്ദ്രൻ.
അന്ന് ആരും എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. അവരുടെ കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാൻ ഇങ്ങനെയുള്ളവർ എന്നെപ്പറ്റി പലതും പറയും. ഞാനൊരു രാഷ്ട്രീയക്കാരനാണ്. ഞാനൊരു സമുദായ പ്രവർത്തകനാണ്. എസ്എൻഡിപി പറയാനുള്ള കാര്യങ്ങൾ പറയും.
എതിർക്കാനുള്ളവർ എതിർത്തോണം. പക്ഷേ പറയാനുള്ള സ്വാതന്ത്ര്യം തരണം". - വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കായംകുളത്തെ തോല്‌വിയിൽ അതൃപ്‌തി പരസ്യമാക്കിയായിരുന്നു യു പ്രതിഭയുടെ പ്രതികരണം. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് യു പ്രതിഭ ഒരു മാധ്യമത്തോട് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates