ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച എ.ഡി തോമസ് എംഎൽഎയും അജയ് ജ്യൂവൽ കുര്യാക്കോസും ഇന്ന് മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കാണും. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ഇരുവരും സർക്കാരിനെ സമീപിക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെടും.
സംഭവത്തിൽ എസ്.ഐ.ടി കഴിഞ്ഞ മാസം 23ന് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് അന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെ ആഭ്യന്തര വകുപ്പിന് ഡിജിപി ഈ റിപ്പോർട്ട് കൈമാറിയിട്ടില്ല. റിപ്പോർട്ടിലെ ചില സാങ്കേതിക കാര്യങ്ങളിലും കണ്ടെത്തലുകളിലും കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണസംഘത്തോട് ഡിജിപി ആവശ്യപ്പെട്ടതയാണ് വിവരം.
അന്വേഷണ സംഘത്തിൽ നിന്ന് ഈ വിശദാംശങ്ങൾ ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറുകയുള്ളു എന്നാണ് ഡിജിപിയുടെ നിലപാട്. റിപ്പോർട്ട് വൈകിപ്പിക്കുന്നത് കുറ്റക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് പരാതിക്കാർ നേരിട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ തീരുമാനിച്ചത്.
അതേ സമയം,ഈ ആഴ്ച അവസാനത്തോടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്ക് എത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates