തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വമ്പൻ വിദേശനിക്ഷേപം സംബന്ധിച്ച് പാർട്ടി മുഖപത്രമായ ദേശാഭിമാനി നൽകിയ വാർത്ത തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ രംഗത്ത്. അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ ആഗോള കപ്പൽ ഗതാഗത ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിവാങ്ങുന്നതിനെ ദേശാഭിമാനി പ്രകീർത്തിച്ചപ്പോഴാണ്, ഈ നീക്കത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിച്ചത്. പിണറായി വിജയൻ നിയമസഭയിൽ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ദേശാഭിമാനി തങ്ങളുടെ ഓൺലൈൻ എഡിഷനിൽ നിന്ന് ഈ വാർത്ത പിൻവലിച്ചു.
ഇന്നത്തെ ദേശാഭിമാനിയുടെ ഒന്നാം പേജിലാണ് വിഴിഞ്ഞത്തെ വിദേശനിക്ഷേപം മുൻ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമാണെന്ന് അവകാശപ്പെട്ട് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയിരുന്നത്. രാജ്യത്തെ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ് വിഴിഞ്ഞത്ത് വരുന്നതെന്നും 13,000 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ യാഥാർത്ഥ്യമാകുമെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ പാർട്ടി പത്രത്തിന്റെ ഈ വാദങ്ങളെ പൂർണ്ണമായും തള്ളുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ വാക്കുകൾ.
എംഎസ്സി കമ്പനിക്ക് നിക്ഷേപാവകാശം നൽകുന്നത് തുറമുഖ രംഗത്ത് ഒരു പ്രത്യേക കുത്തകയ്ക്ക് വഴിതുറക്കുന്നതിന് തുല്യമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇത് വിഴിഞ്ഞത്തിന്റെ വികസന സാധ്യതകളെ സാരമായി ബാധിക്കും.
മത്സരം ഇല്ലാതാകും: കാര്യങ്ങൾ ഒരു കമ്പനിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നത് മറ്റ് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നതിന് തടസ്സമാകും. വിവിധ കമ്പനികളുടെ കപ്പലുകൾ എത്തുന്ന 'മൾട്ടി ഓപ്പറേറ്റർ' സംവിധാനമാണ് സംസ്ഥാനത്തിന് ലാഭകരം.
കയറ്റുമതിക്കാർക്ക് തിരിച്ചടി: കുത്തക അധികാരം വരുന്നതോടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ നിശ്ചിത കമ്പനിയുടെ കണ്ടെയ്‌നറുകളിലും കപ്പലുകളിലും മാത്രമേ ചരക്ക് ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന സാഹചര്യം വരും. അവർ നിശ്ചയിക്കുന്ന നിരക്കുകൾ അംഗീകരിക്കാൻ വ്യാപാരികൾ നിർബന്ധിതരാകും.
വരുമാനത്തിൽ കൃത്രിമം: കൺസഷണൽ എഗ്രിമെന്റ് പ്രകാരം വരും വർഷങ്ങളിൽ സംസ്ഥാന സർക്കാരിന് തുറമുഖത്തിൽ നിന്ന് വരുമാന വിഹിതം ലഭിച്ചുതുടങ്ങേണ്ടതാണ്. എന്നാൽ ഒരു കമ്പനിയുടെ കുത്തക വരുന്നത് വരുമാനക്കണക്കുകളിൽ കൃത്രിമം കാണിക്കാനും സർക്കാരിന് ലഭിക്കേണ്ട വിഹിതം കുറയ്ക്കാനും ഇടയാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates