പാലക്കാട്: തൃത്താല മണ്ഡലത്തിലെ വികസനങ്ങളുടെ പേരിലുള്ള സംവാദത്തിനുള്ള മന്ത്രി എം ബി രാജേഷിന്റെ ക്ഷണം സ്വീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാം. ഭരണപക്ഷ എംഎല്‍എ എന്ന നിലയിലെ 2011-16 കാലത്തെ തന്റെ അഞ്ച് വര്‍ഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എംബി രാജേഷിന്റെ 2021-26 കാലത്തെ അഞ്ച് വര്‍ഷവും തന്നെ താരതമ്യത്തിനെടുക്കാം, വി ടി ബല്‍റാമിന്റെ പ്രതികരണം. പത്ത് വര്‍ഷവും അഞ്ച് വര്‍ഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ലെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ക്ഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് വി ടി ബല്‍റാമിന്റെ പോസ്റ്റ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി അത്തരമൊരു സംവാദത്തിന് താനും യുഡിഎഫും തയ്യാറാണെന്നാണ് വി ടി ബല്‍റാം പറയുന്നത്. വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാര്‍ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹാപ്പി ആണോ എന്നെന്നും വി ടി ബല്‍റാം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് എം ബി രാജേഷ് യുഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ തൃത്താല എംഎല്‍എയുമായ വിടി ബല്‍റാമിനെ വികസനസംവാദത്തിന് ക്ഷണിച്ചത്. രണ്ട് പേരുടെയും നിയമസഭാംഗത്വ കാലത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകളും താരതമ്യം ചെയ്ത് ഒരു വികസന സംവാദത്തിന് തയ്യാറാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള ധൈര്യമുണ്ടെങ്കില്‍ അതിനുമുള്ള ഈ സുവര്‍ണ്ണാവസരം അങ്ങ് പാഴാക്കില്ലെന്ന് കരുതുന്നെന്നുമായിരുന്നു എം ബി രാജേഷിന്റെ പ്രതികരണം.
പോസ്റ്റ് പൂർണരൂപം-
നേരിട്ടുള്ള സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചതായി വാര്‍ത്ത വരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഇക്കാര്യം ഇപ്പോഴാണ് സ്വീകരിക്കപ്പെടുന്നത്. തീയ്യതിയും സ്ഥലവും പ്ലാറ്റ്‌ഫോമും തീരുമാനിക്കപ്പെട്ടിട്ടില്ല എന്നറിയുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടന്നതിന് തൊട്ടുപിന്നാലെ തൃത്താല മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി അത്തരമൊരു സംവാദത്തിന് ഞാനും യുഡിഎഫും തയ്യാറാണ്. പത്ത് വര്‍ഷവും അഞ്ച് വര്‍ഷവും എന്ന താരതമ്യത്തിലെ അസമത്വം പോലും പരിഗണിക്കേണ്ടതില്ല. ഭരണപക്ഷ എംഎല്‍എ എന്ന നിലയിലെ 2011-16 കാലത്തെ എന്റെ അഞ്ച് വര്‍ഷവും ഭരണപക്ഷത്തെ പ്രമുഖ മന്ത്രിയും സ്പീക്കറുമെന്ന നിലയിലെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ 2021-26 കാലത്തെ അഞ്ച് വര്‍ഷവും തന്നെ താരതമ്യത്തിനെടുക്കാം.
വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്ന്. തൃത്താലക്കാര്‍ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹാപ്പി ആണോ എന്ന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates