തിരുവനന്തപുരം: കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
'വഖഫ് ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍ ആശങ്കാജനകമായ കാര്യം പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന് ഹൈക്കോടതിയില്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അതേപടി സുപ്രീംകോടതിയിലും ഇന്ന് ആവര്‍ത്തിക്കുകയാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം
വഖഫ് ബോര്‍ഡില്‍ അനുചിതമായി ഇടപെടാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി ഹൈക്കോടതിയില്‍ ഹര്‍ജിക്കാരുമായി ഒത്തുകളിച്ച് നേടിയെടുത്ത ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ആശ്വാസകരമാണ്.
വഖഫ് ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍ ആശങ്കാജനകമായ കാര്യം പുതിയ വഖഫ് നിയമത്തിലെ 14-ാം വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന ഹൈക്കോടതിയില്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അതേപടി സുപ്രീംകോടതിയിലും ഇന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്. പുതിയ നിയമത്തിലെ സെക്ഷന്‍ 14 പ്രകാരമാണ് വഖഫ് ബോര്‍ഡ് രൂപീകരിക്കേണ്ടത്. ഇതില്‍ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടെ നിന്നുള്ള ഒരംഗത്തേയും ഇതിനോടകം വിവാദമായ അമുസ്ലീം അംഗങ്ങളെയും എല്‍ ഡി എഫ് സര്‍ക്കാര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നുമാത്രമല്ല ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് ബോധിപ്പിച്ച ഇന്‍റര്‍വെന്‍ ഷന്‍ ഹര്‍ജിയില്‍ വഖഫ് ബോര്‍ഡില്‍ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കാന്‍ പാടുള്ളതല്ലെന്ന കൃത്യമായ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഹര്‍ജിയിലെ പരാമര്‍ശം ഇപ്രകാരമാണ്.
"There is no rational behind inclusion of non-Muslim members in the Waqf Boards and there is strong legal contention that such inclusion of non-Muslims violates articles 14, 25 & 26 of the Constitution of India. As per the amended section 14 of the Act, members from Muslim Community will be a minority in the board. Except the 4 members under clause (c) of sub-section (1) of section 14 all the seven members can be non-Muslims and it is left to the State Government to nominate members of their choice in the Waqf Board".
ഭേദഗതി ചെയ്ത പുതിയ വഖഫ് നിയമം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന ശക്തമായ വാദമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. ഈ കേസിന്‍റെ വാദം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ സെക്ഷന്‍ 14 പ്രകാരമുള്ള മുഴുവന്‍ അംഗങ്ങളെയും നിയമിക്കേണ്ട ഒരു അത്യാവശ്യഘട്ടവും സംസ്ഥാന സര്‍ക്കാരിന് മുമ്പിലില്ലാത്തതിനാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അമുസ്ലീങ്ങളായ അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ നിയമിച്ചില്ല. കേസ് നിലവിലിരിക്കെ അമുസ്ലീം അംഗങ്ങളെ കൂടി നിയമിച്ചാല്‍ കേസ് തന്നെ ദുര്‍ബ്ബലപ്പെട്ടുപോകും. ഇതറിയാത്തവരല്ല നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മുസ്ലീംലീഗ് അടക്കമുള്ളവര്‍. എന്നാല്‍ ഇപ്പോഴത്തെ ഈ നയം മാറ്റം സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന റിട്ട് ഹര്‍ജികള്‍ മൊത്തത്തില്‍ ദോഷകരമായി ബാധിക്കും. ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ ബലികഴിക്കപ്പെടും.
കേരളത്തില്‍ അധികാരമാറ്റം നടന്ന ഉടന്‍ തന്നെ ബി ജെ പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരായ എല്ലാ പ്രതിരോധവും അവസാനിച്ചുപോകുന്നത് ആശങ്കാജനകമാണ്. ന്യൂനപക്ഷ സംരക്ഷ കരെന്ന് നടിക്കുകയും അതേസമയം സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുക്കുകയും ചെയ്യുകയാണ് യു ഡി എഫ് സര്‍ക്കാര്‍. നിലവിലെ വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് എന്തോ ചില അയോഗ്യത ഉണ്ടെന്നാണ് യു ഡി എഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഫയല്‍ ചെയ്ത സ്റ്റേറ്റ്മെന്‍റിലും അത്തരത്തില്‍ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. വഖഫ് ബോര്‍ഡ് അംഗങ്ങള്‍ക്ക് അയോഗ്യതയുണ്ടെങ്കില്‍ നിയമപ്രകാരം നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാരിന് അധികാരവും ബാധ്യതയുമുണ്ട്. എന്നാല്‍ അത്തരത്തില്‍ നിയമം അനുശാസിക്കുന്ന ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പകരം മാധ്യമങ്ങളിലൂടെയും കോടതിയടക്കമുള്ള ഫോറങ്ങളെ തെറ്റിദ്ധരിപ്പിച്ചും പുകമറ സൃഷ്ടിക്കുകയാണ്. പുതിയ വഖഫ് നിയമത്തിനെ എതിര്‍ക്കുന്ന എല്ലാ വിഭാഗം ആള്‍ക്കാരും സംഘടനകളും അമുസ്ലീങ്ങളുടെ നിയമനത്തെ തള്ളിക്കളയുകയാണ്. എന്നാല്‍ അതടക്കം നടപ്പിലാക്കുമെന്നാണ് യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
അധികാരമാറ്റത്തിന് ശേഷം വഖഫ് ബോര്‍ഡ് പിടിച്ചടക്കാനുള്ള ഗൂഡനീക്കമാണ് ഇതിനെല്ലാം പിറകിലുള്ളത്. 2016 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിന് മുമ്പത്തെ യു ഡി എഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ കാലാവധി കഴിയും വരെ (2019) തുടരാന്‍ അനുവദിക്കുകയു ണ്ടായി. ഇത്തരം സ്റ്റാറ്റ്യൂട്ടറി ബോഡികളില്‍ രാഷ്ട്രീയ അട്ടിമറി നടത്തുവാനാണ് ഇപ്പോള്‍ യു ഡി എഫ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും വഖഫ് നിയമത്തിന്‍റെ ഉദ്ദേശ ശുദ്ധിയേയും വഖഫ് എന്ന ആശയത്തെ തന്നെയും ചോദ്യം ചെയ്യുന്ന സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് നിയമത്തെ അതേടപടി സ്വീകരിക്കുന്ന നിലയിലേക്ക് യു ഡി എഫ് അധഃപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളം ഉയര്‍ത്തിയ നിയമപോരാട്ടങ്ങള്‍ ദുര്‍ബ്ബലപ്പെടാതിരിക്കാന്‍ ഇപ്പോഴത്തെ വഖഫ് ബോര്‍ഡിന്‍റെ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates