തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട്‌ ഫയല്‍ ചിത്രം
Kerala

തലസ്ഥാനത്തെ വെള്ളക്കെട്ട്: യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മന്ത്രിമാരുടെ അടിയന്തര യോഗം; വരുന്നു പുതിയ മാസ്റ്റര്‍പ്ലാന്‍

നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് നഗരസഭയുടെ രാത്രികാല പെട്രോളിംഗിലുണ്ടായ കുറവ് ഓടകളിലും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഇടയാക്കി.

Author : Sujith

തിരുവനന്തപുരം: തലസ്ഥാന നഗരിയെ വലയ്ക്കുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജലവിഭവ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നഗരത്തിലെ വെള്ളക്കെട്ട് പൂര്‍ണ്ണമായി പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കാനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ദീര്‍ഘകാല മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

റെയില്‍വെയുടെ ഭാഗത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഴവങ്ങാടി തോടിന്റെ വീതി കുറയുന്നതിനും ചാക്ക, പഴവങ്ങാടി ഭാഗത്ത് വെള്ളം പൊങ്ങുന്നതിനും ഇടയായതായി യോഗം വിലയിരുത്തി. പഴവങ്ങാടി തോടിന്റെ യഥാര്‍ത്ഥ വീതി നിലനിര്‍ത്തിക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പാക്കാന്‍ റെയില്‍വെ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. കൂടാതെ ആമയിഴഞ്ചാന്‍ തോടില്‍ നിന്ന് മാലിന്യവും, മണ്ണും നീക്കുന്നതിന് വേണ്ടി നഗരസഭാ അധികൃതര്‍ തോടിന്റെ പാര്‍ശ്വഭിത്തി പൊളിച്ചിരുന്നു. അത് പുനസ്ഥാപിക്കുന്നതിന് മുമ്പ് മഴ പെയ്തതിനാലാണ് കിഴക്കേകോട്ട ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകാന്‍ കാരണമായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടാതെ ആമയിഴഞ്ചാന്‍ തോടിലും പാര്‍വ്വതീ പുത്തനാറിലും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനും കാരണമായി. മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നതിലൂടെയാണ് വെള്ളപ്പൊക്കം രൂക്ഷമായിത്തീരാനിടയായത്.

റെയില്‍വെയുടെ ഭാഗത്തുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിമിതികള്‍ വകുപ്പ് സെക്രട്ടറി അറിയിച്ചു. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് നഗരസഭയുടെ രാത്രികാല പെട്രോളിംഗിലുണ്ടായ കുറവ് ഓടകളിലും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഇടയാക്കി. തോടുകളുടെ വശങ്ങളില്‍ വളരുന്ന മരങ്ങളുടെ വേരുകള്‍ സംരക്ഷണ ഭിത്തി ഇടിയുന്നതിന് കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പ്രശ്നപരിഹാരത്തിനും തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തിരമായി സ്വീകരിക്കാവുന്ന നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.

നഗരത്തിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി മുഖാന്തരം ഡിവിഷണല്‍ റെയില്‍വേ മാനേജറുമായി ചര്‍ച്ച ചെയ്യുന്നതിന് ജലസേചന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജലസേചന വകുപ്പിന് കീഴിലുള്ള തോടുകളുടെ മാലിന്യം നീക്കാനും അപകടകരമായി വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍, വേരുകള്‍, ചില്ലകള്‍ എന്നിവ വെട്ടി മാറ്റി നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് ശക്തമാക്കുന്നതിനും മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും തീരുമാനിച്ചു. മാലിന്യ നിക്ഷേപം തടയുന്നതിന് കനാലുകളില്‍ ഫെന്‍സിംഗ് നടത്തി സംരക്ഷിക്കുന്നതിന് പുതിയ പ്രോജക്റ്റ് ഉണ്ടാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.

നഗരസഭയുടെ രാത്രികാല പെട്രോളിംഗ് പുനരാരംഭിക്കുന്നതിന് തീരുമാനിച്ചു. പദ്ധതികളോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ കണ്‍വീനറും ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ (മേജര്‍, മൈനര്‍) കോര്‍പ്പറേഷന്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി ജോയിന്റ് എംഡി എന്നിവരടങ്ങിയ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. തലസ്ഥാനത്തിന്റെ ശുദ്ധീകരണ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും തീരുമാനിച്ചു. കോര്‍പ്പറേഷന്‍ അടക്കം എല്ലാ വകുപ്പുകളും വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേഗത്തിലും ജാഗ്രതയോടും കൂടി പ്രവര്‍ത്തിക്കണമെന്ന് മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Waterlogging in tvm: Ministers Hold Emergency Meeting for War-Footing Action; New Master Plan Underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിക്ക് വിമുഖത, വിമാനയാത്രയ്ക്കിടെ മനസ് മാറ്റി; വിഴിഞ്ഞത്തിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ഓർത്തെടുത്ത് ശശി തരൂർ

National Film Awards 2026 Live: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും

ശുപാര്‍ശ ചെയ്തത് യുവ എംപി, പ്ലീഡര്‍ നിയമന വിവാദത്തില്‍ വെളിപ്പെടുത്തലുമായി കെ ബാബു; സ്ഥിരീകരിച്ച് ഡീന്‍ കുര്യാക്കോസ്

പിണറായിയുടെ വീട്ടുപടിക്കലെ പൊലീസ് ജീപ്പ് മാറ്റുന്നത് സുരക്ഷാ സമിതി തീരുമാനിക്കും; ആഭ്യന്തരമന്ത്രി

'100 പവൻ കൊടുത്താൽ ഡിവോഴ്സ് തരാമെന്ന് പറഞ്ഞു, ഞാൻ വസ്ത്രം മാറുന്ന ഫോട്ടോ വരെ എടുത്തുവച്ചു'; മുൻ ഭർത്താവിനെ കുറിച്ച് മോനിഷ