ഇടുക്കി: മകനെ കൊന്നവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്. അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍നിന്നെത്തിയ അധ്യാപകരോടാണ്, പിതാവ് മനോഹരൻ ഇങ്ങനെ പറഞ്ഞത്.
‘അവനെ കൊല്ലാൻ അവർക്ക് എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ, അവനെ കൊന്നവരോട് ക്ഷമിക്കില്ലെന്നും കരഞ്ഞുകൊണ്ട് മനോഹരൻ പറഞ്ഞു. ഇന്നലെയാണ് മഹാരാജാസിലെ അധ്യാപക സംഘം അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടിലെത്തിയത്.
ആരോ വരച്ച അഭിമന്യുവിന്റെ ചിത്രം നല്‍കിയപ്പോഴും മനോഹരന് കരച്ചിൽ അടക്കാനായില്ല. മകന്റെ കൊലയാളികളെ എത്രയും വേഗം പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ കെ.എൻ. കൃഷ്ണകുമാർ, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് വട്ടവടയിലെ എത്തിയത്. മഹാരാജാസിലെ അധ്യാപകരും മറ്റ് ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും അവർ മനോഹരന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates