കോഴിക്കോട് : കോഴിക്കോട് മുക്കം നഗരസഭ പരിധിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. അംഗൻവാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചത്.
നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മാത്രമേ ഇനി സ്‌കൂളുകള്‍ തുറക്കൂവെന്നും അധികൃതര്‍ അറിയിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ്
എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിച്ചത്. നാലുദിവസത്തിനിടെ സ്‌കൂളിലെ 10 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനി പടര്‍ന്നുപിടിച്ചത്.
തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു. എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates