Kerala

'ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് കണ്ടു നില്‍ക്കാനാകുക?; മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?'

തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ അമ്മയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് അധ്യാപിക ദീപാ നിശാന്ത് രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

 തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസ്സുകാരന്റെ അമ്മയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് അധ്യാപിക ദീപാ നിശാന്ത് രംഗത്ത്. എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി,മക്കളെ 'ധൈര്യം വരുത്തല്‍ പരിശീലനത്തിനായി 'രാത്രികളില്‍ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ് എന്ന് ദീപ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. 

ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മര്‍ദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ ഉള്ളില്‍ തെളിഞ്ഞ കുടുംബചിത്രത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം തീര്‍ത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുന്‍വിധിയാണുണ്ടായത് . അവര്‍ക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാന്‍ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല ,സഹായ വാഗ്ദാനം നടത്തി പറ്റിക്കൂടിയ ഒരു ചെകുത്താനെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു കാണില്ല . ഇതൊക്കെയായിരുന്നു ഉള്ളിലുയര്‍ന്ന ചിത്രം

അല്ലാതെ ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് കണ്ടു നില്‍ക്കാനാകുക?ഇപ്പോ കേള്‍ക്കുന്നു ആ സ്ത്രീ സ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവളാണ്. ബി ടെക് ബിരുദധാരിണിയാണ്. സാമ്പത്തിക സുസ്ഥിരതയുള്ള സ്ത്രീയാണ്. അവരാണ് ഇത്രനാളും സ്വന്തം കുഞ്ഞുങ്ങള്‍ക്കു മേലുള്ള ഈ മൃഗീയമര്‍ദ്ദനം അനുവദിച്ചു കൊടുത്തത്- ദീപ കുറിക്കുന്നു. 

എന്തു സ്ത്രീവിരുദ്ധത ആരോപിച്ചാലും ശരി,മക്കളെ 'ധൈര്യം വരുത്തല്‍ പരിശീലനത്തിനായി 'രാത്രികളില്‍ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന, മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ പാതിരാവില്‍ ഒറ്റക്കിട്ട് വീടും പൂട്ടിയിറങ്ങിയ ആ സ്ത്രീ എന്ത് ജന്മമാണ്?

ആ കുട്ടികളെ ഇത്ര ദാരുണമായി മര്‍ദ്ദിച്ചിട്ടും അയാള്‍ക്കെതിരെ പറയാതെ, കള്ളം പറഞ്ഞ് അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ച അവര്‍ എന്ത് ന്യായീകരണമാണ് അര്‍ഹിക്കുന്നത്?സ്‌കൂളിലെ ടീച്ചര്‍മാരോട്, 'അച്ഛ മരിച്ചു' എന്ന് ദയനീയമായി പിറുപിറുക്കുന്ന ആ കുട്ടിയെ കണ്‍മുമ്പില്‍ കാണുന്നു.

ഇങ്ങനെ എത്ര കുട്ടികളുണ്ടാകും. തൊട്ടയല്‍പക്കത്തെ നിലവിളികളോട് ഇനിയും നിസ്സംഗത പുലര്‍ത്തിക്കൂടാ. വീടിനു പുറത്തെ നിലവിളികള്‍ക്കു മാത്രമല്ല, വീട്ടിനകത്തെ നിലവിളികള്‍ക്കും നാം കാതു കൂര്‍പ്പിക്കണം. കുഞ്ഞേ...പൊറുക്കുക!- ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT