കൊല്ലം : കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയിൽ. ചവറ തെക്കുംഭാഗം സ്വദേശി ഗോപാലകൃഷ്ണനാണ് (54) മരിച്ചത്. ഭരണിക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈലജയുടെ വീട്ടുമുറ്റത്താണ് ഗോപാലകൃഷ്ണൻ പൊള്ളലേറ്റ് മരിച്ചത്. തീ പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെത്തിയ സ്കൂട്ടറിന്റെ പിന്നിൽ കന്നാസിൽ നിന്ന് ഡീസലും തീ കത്തിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ലൈറ്ററും കണ്ടെത്തി.
വീട് പുതുക്കി പണിയാൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പത്ത് ലക്ഷം രൂപ ഷൈലജയ്ക്ക് ഗോപാലകൃഷ്ണൻ വായ്പ നൽകിയിരുന്നു. പലിശ മുടങ്ങിയതോടെ ഇരുവരും തമ്മിൽ വഴക്കായി. തർക്കം കോടതിയിൽ എത്തുന്ന ഘട്ടംവരെയെത്തി. ഗോപാലകൃഷ്ണനെതിരെ ഷൈലജയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഷൈലജ ഫോൺ ചെയ്ത് അറിയിച്ചത് അനുസരിച്ചാണ് ഗോപാലകൃഷ്ണൻ ഉച്ചയോടെ ഷൈലജയുടെ വാടക വീട്ടിലെത്തിയത്. ഷൈലജയുടെ വീട്ടിലെത്തി അധികം വൈകാതെ മുറ്റത്ത് തീകത്തി മരിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് മർദ്ദനമേറ്റതായും സംശയിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷൈലജയെയും ഭർത്താവ് അനിയെയും തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates