മഹാപ്രളയത്തിനിടയിൽ കേരളത്തെ നടുക്കിയ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരാണ് കവളപ്പാറയിലെ ജനം. ഉരുൾപ്പൊട്ടൽ ഉറ്റവരെ മാത്രമല്ല, അവരുടെ ജീവിതംതന്നെ കവർന്നെടുത്തു. ആ രാത്രി നഷ്ടപ്പെട്ട ജീവിതതാളം ഇനിയും തിരിച്ചുപിടിക്കാനാകാത്തവർ ഇവിടെയുണ്ട്. അവരിൽ 30 പേർ കഴിഞ്ഞദിവസം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലെത്തി. കോവിഡ് പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക സഹായം നൽകാനായില്ലെങ്കും രക്തം നൽകാൻ ഒരുങ്ങുകയായിരുന്നു ഇവർ.
കവളപ്പാറ കോളനി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെയെത്തിയ 27 പേർക്കാണ് രക്തം നൽകാൻ കഴിഞ്ഞത്. എല്ലാവരും കൂലിപ്പണിക്കാരാണ്. ദുരന്തത്തിൽ സഹായിച്ചവർക്ക് നൽകാൻ ഞങ്ങൾക്ക് ഇതേ ബാക്കിയുള്ളൂ. കോവിഡ് കാലത്തെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന ചിന്തയാണ് രക്തദാനത്തിലെത്തിച്ചത്, കൂട്ടായ്മ കൺവീനർ ദിലീപ് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച അനീഷിന്റെ ജ്യേഷ്ഠൻ സുരേഷ് ബാബു, അനീഷിന്റെ പിതൃസഹോദരങ്ങളുടെ മക്കളായ അഞ്ചുപേർ, ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ജയൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
അടുത്ത മഴക്കാലം അരികിലെത്തിയിട്ടും പുനരധിവാസം എങ്ങുമെത്താത്തതിന്റെ ഭീതിയിലാണ് ഇവർ. എന്തിനെയും നേരിടാനാവുമെന്ന ആത്മവിശ്വാസമാണ് മുന്നോട്ടുനയിക്കുന്നതെന്നും മഴക്കാലമായാൽ രക്തദാനത്തിന് വരാനാകുമോയെന്നറിയില്ലാത്തതുകൊണ്ടാണ് രക്തബാങ്കിൽ വിളിച്ച് ബുക്കുചെയ്താണ് രക്തം നൽകാനെത്തിയതെന്നും ഇവർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates