കൊല്ലം : കുളിമുറി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 17 കാരിയെ പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ, ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. തൃശൂർ കുന്നംകുളത്തു നിന്നാണ് ഫോൺ കണ്ടെടുത്തത്. പ്രതിയായ ലിനറ്റിന്റെ (33) സുഹൃത്തിന്റെ കടയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്.
പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ ലിനറ്റാണ് മൊബൈൽ ഫോണിൽ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചു. കേസിൽ ആദ്യം അറസ്റ്റിലായ ലിനറ്റിന്റെ കൈവശമുണ്ടായിരുന്ന ഫോണിൽ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നില്ല. തുടർന്നു കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് കുന്നംകുളത്തെ സുഹൃത്തിന്റെ കൈവശമാണെന്ന് വെളിപ്പെടുത്തിയത്.
ഫോൺ സൈബർ സെല്ലിനു കൈമാറി പരിശോധന നടത്തിയെങ്കിൽ മാത്രമേ ദൃശ്യങ്ങൾ ആർക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാൻ സാധിക്കൂ. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതുമായോ ഈ യുവാവിനു പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ലിനറ്റ് മാസത്തിൽ രണ്ടാഴ്ച കുന്നംകുളത്തെത്തി യുവാവിനൊപ്പം താമസിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അവിവാഹിതയെന്നാണ് യുവാവിനോടു പറഞ്ഞിരുന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം മറ്റു മൂന്നു പേർക്കൊപ്പം കഴിഞ്ഞു വന്ന ലിനറ്റ് അതിലൊരാളുടെ ബന്ധുവായ പെൺകുട്ടിയെയാണ് വിവിധയിടങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. ലോഡ്ജിലെത്തിക്കുന്ന ദിവസങ്ങളിൽ പെൺകുട്ടിയെ ഒട്ടേറെപ്പേരാണ് പീഡിപ്പിച്ചിട്ടുള്ളതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 5000 രൂപ വരെയാണ് ലിനറ്റും ലോഡ്ജ് നടത്തിപ്പുകാരും വാങ്ങിയിരുന്നത്.
കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുന്നതോടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ലോഡ്ജിൽവച്ചു പീഡിപ്പിച്ചവരിൽ ഒരാളായ കെഎസ്ആർടിസി ഡ്രൈവർ ഓച്ചിറ സ്വദേശി രാജേഷിനെ (40) കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates