തിരുവനന്തപുരം: കോവിഡ് മറച്ചുവെച്ച തിരുവനന്തപുരം കൈതമുക്ക് സ്വദേശിയായ 54കാരനെതിരെ കേസ്. ചെന്നൈയിലെ ചെങ്കൽപ്പെട്ട് മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന ഇയാൾ രോഗം ഭേദമാകാതെ ഡിസ്ചാർജ്ജ് വാങ്ങി തിരുവനന്തപുരത്തെ വീട്ടിലെത്തുകയായിരുന്നു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് വഞ്ചിയൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ഇയാൾ ഖത്തറിൽ നിന്നും ജൂൺ 10ന് ചെന്നൈയിൽ എത്തിയതാണ്. 12ന് കോവിഡ് സ്ഥിരീകരിച്ചു. 21-ാം തീയതി തിരുവനന്തപുരത്ത് വിമാനത്തിൽ എത്തിയപ്പോൾ രോഗവിവരമോ, ചികിത്സ നേടിയിരുന്നതിനെക്കുറിച്ചോ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. പൊലീസും ആരോഗ്യ പ്രവർത്തകരും കൂടുതൽ ചോദിച്ചപ്പോഴാണ് രോഗ വിവരം പറഞ്ഞത്. ഇന്നലെ ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള പരിശോധനയിലും കോവിഡ് ഫലം പോസിറ്റിവായിരുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്ത് നാളെ മുതൽ പത്തുദിവസത്തേക്ക് കർശന നിയന്ത്രണം നടപ്പിലാക്കുകയാണ്. നിയന്ത്രണങ്ങൾ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാകുമെന്ന് കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ അറിയിച്ചു.
പച്ചക്കറി പഴവർഗ കടകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അടച്ചിടും. മീൻ കടകളിൽ പകുതി എണ്ണത്തിന് മാത്രം ഒരു ദിവസം പ്രവർത്തിക്കാം. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാളുകളും സൂപ്പർമാർക്കറ്റുകളും തുറക്കാം. മാർക്കറ്റുകളിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കോർപ്പറേഷന്റെ ആരോഗ്യവിഭാഗവും പൊലീസും ചേർന്ന് പ്രവേശനകവാടത്തിൽ പരിശോധന ഏർപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates